Sunday, December 25, 2011

ഒരു കലണ്ടര്‍ കൂടി











ഓരോ ഡിസംബറിലും
കുരിശില്‍ പിടയുന്നത്
ആയുസ്സാണ്...
ഓടിയണയുന്നത്‌
'ഭാവി'ക്കു വേണ്ടി  
വിയര്‍ക്കാനുള്ള ദിനങ്ങളും

ചിന്തയെ ഉണര്‍ത്താനും
യഥാര്‍ത്യങ്ങളുടെ
ചവിട്ടുപടി വിട്ട്
ഉന്മാദങ്ങളുടെ
ചിറകേറിപ്പറക്കാനും
ആര്‍ക്കും മണിക്കൂറുകള്‍
തീരെ തികയാതെ...?!

സമയം വില്‍ക്കുന്ന
പുതു കമ്പോളങ്ങളും
ബാക്കിയുള്ള  ബോധത്തെ
കുഴിതോണ്ടി മൂടുന്ന
ശ്മശാനങ്ങളും
പതിവു പോലെ
ഇനിയും നിറയും

ചന്ദ്രനില്‍ നിന്ന്
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച്
ചൊവ്വയിലെ ടാക്സി കേറി
കെപ്ലര്‍ കാണിച്ച
പുത്തന്‍ '20e ഭൂമി'യിലെ
റിസോര്‍ട്ടിലാ ഇന്ന് സ്റ്റേ

നാളെ ഭൂ-തറവാട്ടില്‍
തിരിച്ചെത്തണം
ഒരു ഖബറടക്കമുണ്ട്
പങ്കെടുക്കാതെ പറ്റില്ല
കാരണം...
അത്; എന്റേതാണ്...!

Monday, November 28, 2011

ഹിജ്റക്കു സമയമായി




സൂയ കാര്‍ന്നു ശോഷിച്ച്
നേരും നെറിയും വറ്റി
മങ്ങിയ ക്ലാവു പിടിച്ച  
എന്‍റെ സ്വരൂപത്തിന്‌
അഞ്ജതയുടെ അടയാളങ്ങള്‍ വിട്ട്‌
ഹിജ്റക്കു സമയമായി


അഹന്തയുടെ കൊടുമുടിയിറങ്ങി
പാപങ്ങളുടെ പടുകുഴി കയറി
ദൂര്‍ത്തും ദുരയും തീര്‍ത്ത
തുരുത്തും ചുഴിയും വെടിഞ്ഞ്
നേരുകളുടെ  തീരം തേടി
ഹിജ്റക്കു സമയമായി

പകയും ദ്വേഷവും കൈകോര്‍ക്കുന്ന
അഴുകിയ തട്ടകങ്ങളില്‍ നിന്ന്
പണമെറിഞ്ഞ് മാനവും
മാനം വില്പനക്കു വെച്ച്
പണവും കൊയ്തു കൂട്ടുന്ന
കറുത്ത  ഗര്‍ത്തങ്ങളില്‍ നിന്ന്
ഹിജ്റക്കു സമയമായി

ശരിയുടെ കടിഞ്ഞാണ്‍ പിടിച്ച്
ശിരസ്സുയര്‍ത്തി, ദിശയറിഞ്ഞ നടത്തം
ഉള്ളും പുറവും ചൂഴ്ന്നു നില്‍ക്കുന്ന
തമസ്സിന്റെ കൂര്‍ത്ത കൊമ്പുകള്‍ വിട്ട്
നന്മയുടെ തെളിഞ്ഞ വീഥിയിലൂടെ
ബോധം തീണ്ടിയ യാത്ര

കാലം ആവശ്യപ്പെടുന്ന
പുതിയ ഹിജ്റയുടെ വീഥി
മക്കയില്‍ നിന്ന് മദീനയിലേക്കല്ല
അഹം എന്ന ഭാവത്തില്‍ നിന്ന്
തിരിച്ചറിവിന്‍റെ ശാദ്വല തീരത്തേക്കാണ്
.... ഹിജ്റക്കു സമയമായി...!

Monday, September 5, 2011

യുഗാന്തരം

 











വിശ്വാസത്തിന്‍റെ അരികു പറ്റി
ഒന്നാം തരം വേദിയുണ്ട്
പൌരോഹിത്യം നൃത്തം ചവിട്ടും
ചടുലമായ തക്ബീര്‍ ധ്വനിയും
ഓശാനയുടെ നേര്‍ത്ത ഓളങ്ങളും
ഓം കാരത്തിന്‍റെ സായൂജ്യവും
സമം ചാലിച്ചു ചേര്‍ത്ത്‌
കുഞ്ഞാടുകള്‍ താളം പിടിക്കും

ദേവഹിതം വില കൊടുത്ത്
വില്ലു പോലെ വളക്കാം
മുടിയും കുടീരങ്ങളും കാശാക്കാം
പാപ ശുശ്രൂഷ നടത്തി
തലമുറകളെ 'രക്ഷപ്പെടുത്താം'
ഭക്തിയുടെ വെളുത്ത ഭസ്മത്തില്‍
രതിയും ഉന്മാദവും കുഴച്ചു വില്‍ക്കാം
പുതു മന്ത്രങ്ങളുടെ സ്വരം മീട്ടി
'മോക്ഷ'ത്തിന്‍റെ തന്ത്രികള്‍ കെട്ടാം 

വിചാരം ത്രിശൂലത്തില്‍ മരിക്കുമ്പോള്‍
ബോധിവൃക്ഷം ഇല പൊഴിക്കുന്നു
ഗെത്'സമേന തോട്ടം മുട്ടുകുത്തിയ
ഒരു പ്രാര്‍ത്ഥനക്കായി കേഴുന്നു
മദീനയിലേക്കുള്ള വഴിയില്‍
ശിരസ്സു കുനിഞ്ഞ മലകള്‍
പ്രവാചക പാദസ്പര്‍ശത്തിന്‍റെ
സ്മരണ നുണഞ്ഞ് കണ്ണീര്‍ വാര്‍ക്കുന്നു!

Sunday, August 21, 2011

ദരിദ്രന്‍റെ അവകാശം



ജീവിതം നിലനിര്‍ത്താനാവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം എന്നിവ ലഭ്യമല്ലാത്ത അവസ്ഥയെ ദാരിദ്ര്യം എന്നു വിളിക്കാം. ഇതില്‍ നിന്നു കരകയറാന്‍ ഭിക്ഷാടനം ഒരു തൊഴിലായി സ്വീകരിച്ചവര്‍ നമ്മുടെ സമൂഹത്തില്‍ നിരവധിയാണ്. അപരന്‍റെ മുന്‍പില്‍ കൈ നീട്ടുന്നതിനു തങ്ങളുടെ അഭിമാനം അനുവദിക്കാത്തതിനാല്‍ പ്രയാസങ്ങളുടെ നോവും നീറ്റലും അറിയിക്കാതെ ഒതുങ്ങി ജീവിക്കുന്നവര്‍ വേറെ. ഈ രണ്ടാമത്തെ ഗണത്തില്‍ പെടുന്നവരെ സൂചിപ്പിക്കുവാന്‍ അറബിയില്‍ പ്രയോഗിക്കുന്ന പദമാണ് 'മിസ്കീന്‍'. സമൂഹം നിര്‍ബന്ധമായും കാണേണ്ടതും എന്നാല്‍ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യുന്ന വിഭാഗം. അനാഥര്‍, അബലര്‍, നിരാലംബര്‍, വിധവകള്‍, അംഗവൈകല്യമുള്ളവര്‍, വയോധികര്‍, മനോരോഗികള്‍, സാംക്രമിക രോഗമുള്ളവര്‍ തുടണ്ടി ഈ നിര നീണ്ടു പോകുന്നു. ദക്ഷിണ പൂര്‍വ്വേഷ്യന്‍ മേഖലയിലെ ദരിദ്രരാണ് ലോക ദരിദ്രജനതയില്‍ ഭൂരിഭാഗവും. ഇതില്‍ ഇന്ത്യ മുന്‍പന്തിയില്‍ നില്ക്കുന്നു. ഗ്രാമതലത്തിലെ ദാരിദ്ര്യം നഗരതലത്തിലേതിനെ അപേക്ഷിച്ച് രൂക്ഷവും വ്യാപകവുമാണ്. അതിന്റെ ഘടനയും സ്വഭാവവും നഗരതലത്തിലേതിനെക്കാള്‍ വ്യത്യസ്തവുമാണ്.

സത്യത്തില്‍ ഭൂമുഖത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഉപയോകിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. ഉള്ളവന്‍ ദുര്‍വ്യയം ചെയ്യുകയും ഇല്ലാത്തവന് നല്‍കേണ്ടത്‌ തടയപ്പെടുകയും ചെയ്യുമ്പോള്‍ സമ്പന്നന്‍ ഉയരുകയും ദരിദ്രന്‍ കൂടുതല്‍ തളരുകയും ചെയ്യുന്നു. . മനുഷ്യന്റെ ദുരയും പൂഴ്ത്തിവെപ്പും ദുര്മോഹങ്ങളും ഇതിനു ആക്കം കൂട്ടുന്നുണ്ട്!

 പരിഹാരം.........?

സാമ്പത്തിക രംഗത്തെ പ്രയോകിക വിതരണവും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്‍റെ ക്രിയാത്മക രീതിയുമാണ് ഇസ്‌ലാം വിവക്ഷിക്കുന്ന സകാത്ത് സംബ്രദായം. തന്‍റെ സമ്പത്തില്‍ നിശ്ചിത പരിധി (നിസ്വാബ്) എത്തിക്കഴിഞ്ഞാല്‍ ഓരോരുത്തരും നിര്‍ബന്ധമായും നല്‍കേണ്ട ദാനമാണിത് . എല്ലാ വരുമാന ഇനങ്ങള്‍ക്കും പരിധിയെത്തിയാല്‍ ഇത് നിര്‍ബന്ധമാണ്‌. പക്ഷെ മുസ്ലിംകള്‍ക്കിടയില്‍ പലരും പ്രസ്തുത വിഷയത്തില്‍ അജ്ഞത നടിക്കുകയോ
ഇക്കാര്യം  സൌകര്യപൂര്‍വ്വം വിസ്മരിക്കുകയോ ചെയ്യുന്നു. പലപ്പോഴായി നിര്‍ധനര്‍ക്ക് നല്‍കുന്ന ഒറ്റപ്പെട്ട സഹായങ്ങള്‍ നിര്‍ബന്ധ ദാനമാകുന്ന സക്കാത്തിന്‍റെ കണക്കിലെഴുതി ആശ്വാസമടയുന്നവരാന് ഏറെ പേരും. അത് ഐചികദാനം (സ്വദഖ) മാത്രമേ ആകുന്നുള്ളൂ. നിര്‍ബന്ധ ദാനം (സക്കാത്ത്) ആകുന്നില്ല. സക്കാത്ത് സത്യത്തില്‍ ദരിദ്രന്‍റെ അവകാശമാണ് അല്ലാതെ ധനികന്റെ ഔദാര്യമല്ല. നമസ്കാരം, നോമ്പ്, സക്കാത്ത് എന്നിവ ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭ ങ്ങളില്‍ ഇഴചേര്‍ന്നു നിക്കുന്ന കര്‍മ്മങ്ങളാണ്.ഇതില്‍ രണ്ടെണ്ണം മാത്രം
പ്രയോഗവല്‍ക്കരിക്കുകയും ഒന്നിനെ പാടെ അവഗണിക്കുകയും ചെയ്യുന്നത് തികഞ്ഞ അപരാധമത്രേ!

തങ്ങളുടെ സ്വത്തുക്കളില്‍ ചോദിച്ചു വരുന്നവര്‍ക്കും ഉപജീവനം തടയപ്പെട്ടവര്‍ക്കും നിര്‍ണ്ണിത അവകാശ മുണ്ടെന്നും അത് നല്‍കല്‍ വിശ്വാസിലളുടെ ലക്ഷണമാണെന്നും വിശുദ്ധ ഖുര്‍ആന്‍ (70:24,24) അസന്നിഗ്ദമായി അറിയിക്കുന്നുണ്ട്.

ഒന്നാം ഖലീഫ അബൂബക്കര്‍ (റ) ഭരണ മേറ്റെടുത്തപ്പോള്‍ അദ്ദേഹം ഇപ്രകാരം പ്രഖ്യാപിച്ചു: "അല്ലാഹുവാണ് സത്യം; നമസ്കാരത്തിനും സകാത്തിനുമിടയില്‍ വേര്‍തിരിവ് കാണിക്കുന്നവരോട് ഞാന്‍ സമരം ചെയ്യുന്നതാണ്"

മിക്ക ഇനങ്ങള്‍ക്കും വര്‍ഷത്തിലാണ് സകാത്ത് നല്‍കേണ്ടത്. അത് റമദാന്‍ മാസത്തിലാകണമെന്നു നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ ശരീരത്തോടൊപ്പം മനസ്സും നിര്‍മ്മലമാകുന്ന പുണ്യദിനങ്ങള്‍ സമ്പത്തിന്‍റെ വാര്‍ഷിക ശുദ്ധീകരണത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത് കൂടുതല്‍ പ്രതിഫലം കരസ്ഥമാക്കാന്‍ സഹായിച്ചേക്കും. പക്ഷെ, റമദാനില്‍ ഒരു പ്രത്യേകദിനം മാത്രം സകാത്ത് വിതരണത്തിനു വേണ്ടി കാണുകയും പാവങ്ങളെ തെരുവിലിറക്കി തെണ്ടിക്കുകയും ചെയ്യുന്ന രീതിക്ക് മതവുമായി യാതൊരു ബന്ധവുമില്ല. സകാത്ത് കൃത്യമായ ഒരു ആരാധനയാണ്. സമ്പന്നന്‍റെ പടിവാതിലില്‍ കൈനീട്ടി നില്‍കുന്ന സാധുവിന്‍റെ കരങ്ങളിലേക്ക് ഔദാര്യമായി എറിഞ്ഞു കൊടുക്കുന്ന വെറും നാണയത്തുട്ടുകളോ ധാന്യമണികളോ അല്ല. സമൂഹത്തിന്റെ സുസ്ഥിതിക്കു മതം അനുശാസിച്ച മഹത്തായ ഒരു കര്‍മ്മത്തെ അതിന്റെ അനുയായികള്‍ തന്നെ ഭിക്ഷാടനത്തിന്റെ വാര്‍ഷിക ദിനമാക്കി മാറ്റുന്നത് എത്ര ഖേദകരമാണ്!

സംഘടിതമായി അത് നിര്‍വ്വഹിക്കാന്‍ സാധിച്ചാല്‍ അതാകും ഏറെ ഉത്തമം. അതിനു കഴിയാത്തവര്‍ നിശ്ശബ്ദമായി അത് അര്‍ഹിക്കുന്നവന്‍റെ കരങ്ങളിലെത്തിക്കുകയാണ് വേണ്ടത്.

കൃത്യമായ രൂപവും രീതിയുമുള്ള ഒരു ആരാധന തങ്ങളുടെ ഇഷ്ടപ്രകാരം അനുഷ്ടിക്കുവാന്‍ മതം അനുവദിക്കുന്നില്ല. സമ്പത്തിനോടുള്ള ആര്‍ത്തി മൂത്ത് ദുര്ന്യായങ്ങള്‍ നിരത്തി മുഖം രക്ഷിക്കാന്‍ നമുക്ക് സാധിച്ചെന്നു വരും. പക്ഷെ കണക്കു ബോധിപ്പിക്കേണ്ട ഒരു ദിനം കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇതില്‍ നിന്ന് കുതറി മാറാന്‍ കഴിയില്ല; ആത്മാവിനെ വഞ്ചിച്ചു കൊണ്ടല്ലാതെ!.

"നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുന്പായി നിങ്ങള്ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ അടുത്ത ഒരു അവധി വരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്. എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്".( വി. ഖുര്‍ആന്‍-62:10)

സകാത്ത് എന്ന പദത്തിന് വളര്‍ച്ച, വര്‍ദ്ധനവ്‌, വിശുദ്ധി എന്നൊക്കെയാണ് അര്‍ഥം. കൊടുക്കുന്നവനും വാങ്ങുന്നവനും അത് വളര്‍ച്ചക്കും വിശുദ്ധിക്കും സഹായകമായിരിക്കണം. 

 

Monday, August 1, 2011

വ്രതം


വ്രതം
ജഹന്നമില്‍* നിന്നൊരു പരിച
റയ്യാന്‍* തുറക്കുന്ന താക്കോല്‍  
ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്‍
മനസ്സില്‍ അള്ളിയ
കറ തേച്ചു കളയാന്‍
നന്മയുടെ തെളിനീരുമായ് വരുന്ന
വിശ്വാസിയുടെ വിശുദ്ധ തോഴന്‍

ആത്മ വിചാരപ്പെടാം, നമുക്ക്
സ്വയം വിമര്‍ശകരാവാം
തെറ്റിന്റെ വക്കുകള്‍ വിട്ട്
നന്മയുടെ തീരമണയാം
ജഡികമോഹങ്ങള്‍ക്കു വിട നല്‍കി
പുതു തീര്‍ത്ഥയാത്ര തുടങ്ങാം
നികൃഷ്ട ചിന്തകളില്‍ നിന്നകന്ന്‌
നിത്യശാന്തിയുടെ കവാടം തിരയാം
ദുരാഗ്രഹങ്ങളുടെ ഇരുണ്ട
തടവറയില്‍ നിന്ന് മാറി
ബോധത്തിന്റെ അരികു പറ്റാം
കൈകളുയര്‍ത്തിക്കരഞ്ഞ്
ഖല്ബിനെ-ക്കഴുകാം
തൌബ കൊണ്ട് മിനുക്കി
ഉള്ളം സ്ഫടിക തുല്യമാക്കാം
ഞെരുങ്ങുന്ന സാധുവിന്
കരുണയുടെ നനവു പകരാം
വിചാരം തുറന്നു വെച്ച്
വികാരങ്ങളെ- യൊതുക്കാം
രാപ്പകലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന
നന്മയുടെ നാമ്പുകള്‍
കൊയ്‌തെടുക്കാം

വ്രതം
ജഹന്നമില്‍ നിന്നൊരു പരിച
റയ്യാന്‍ തുറക്കുന്ന താക്കോല്‍
ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്‍
മനസ്സില്‍ അള്ളിയ
കറ തേച്ചുകളയാന്‍
നന്മയുടെ തെളിനീരുമായ് വരുന്ന
വിശ്വാസിയുടെ വിശുദ്ധ തോഴന്‍
-------------------------------
ജഹന്നം*- നരകം  
റയ്യാന്‍*- നോമ്പുകാര്‍ക്കുള്ള സ്വര്‍ഗ്ഗ കവാടം
-------------------------------




Sunday, July 3, 2011

ഋതുഭേദങ്ങള്‍















ര്‍മ്മയുടെ ആദ്യ പാഠങ്ങള്‍ ചികഞ്ഞെടുക്കുവാന്‍ കഴിയുന്ന കൊച്ചു
പ്രായത്തില്‍ അടുത്ത ബന്ധുവിന്‍റെ  ചേതനയറ്റ ശരീരം ഇടുങ്ങിയ മുറിയിലെ
പരുത്ത മരക്കട്ടിലില്‍ കിടക്കുന്ന രംഗം മനസ്സില്‍ ‍തെളിഞ്ഞു വരുന്നുണ്ട്.
ബാല്യകാലത്തെ കളിക്കൂട്ടുകാരന്‍ ബാബു രക്താര്‍ബുദം ബാധിച്ചു
പത്തായത്തിനു മുകളില്‍ പുതച്ചുമൂടി ചുരുണ്ട് കിടന്നത് ഇന്നും തീ
പിടിക്കുന്ന ഓര്‍മ്മ. പറമ്പിന്‍റെ  തെക്ക് പടിഞ്ഞാറേ മൂലയില്‍ അവനെ മറച്ച
മണ്‍കൂന ഇപ്പോഴും മനസ്സില്‍ നനഞ്ഞു തന്നെ നില്‍ക്കുന്നു.

ജീവിതത്തിന്‍റെ തിക്കിനും തിരക്കിനുമിടയില്‍ പിന്‍വാങ്ങി കടന്നു പോയ
എത്ര സഹോദരങ്ങള്‍...ബന്ധുക്കള്‍...അയല്‍പക്കത്തെ നല്ല മനുഷ്യര്‍... മനസ്സില്‍
അടുപ്പിച്ചു ചേര്‍ത്തു വെച്ചവര്‍...ബാല്യങ്ങള്‍...ഗുരുനാഥര്‍...
മനസ്സു മുഴുവന്‍ നമുക്ക് തന്ന് ശരീരവുമായി പോയ മാതാക്കള്‍...
ഇടഞ്ഞും കലഹിച്ചും ചിരിച്ചും കരഞ്ഞും ജീവിതത്തോടു പൊ രുതിയവര്‍...

ഓരോ ദിനവും ഈ പട്ടികയില്‍ കാലം പുതിയ പേരുകള്‍ എഴുതി ചേര്‍ക്കുന്നു.
ഒരു നിശ്വാസമോ സഹതാപം കലര്‍ന്ന വാക്കോ പകരം നല്‍കി
വിസ്മൃതരാകുന്ന വെറും  നിസ്സംഗത മാത്രം നമ്മില്‍ മുളക്കുന്നു.  

നമുക്കുള്ള കോളവും തയ്യാറാണ്...സൂര്യന്‍ വീണ്ടുമുദിക്കും, അസ്തമിക്കും...
മഴയും മഞ്ഞും ഋതുഭേദങ്ങളും വീണ്ടും അരങ്ങാടും...
തലമുറകള്‍ പുതു ഗാഥകള്‍ രചിക്കും .
ചെയ്ത കര്‍മ്മങ്ങളുടെ ഭാണ്ഡവും തൂക്കി നാം വിദൂരതയില്‍ എവിടെയോ മറയും! 

Monday, May 30, 2011

മഴക്കാല കാഴ്ചകള്‍

ണ്‍സൂണിന്‍റെ തലോടലില്‍ ഇനി
മഴത്തുള്ളികള്‍ പാകിയ രാപ്പകലുകള്‍  
മാനമിരുളുമ്പോഴും മനസ്സില്‍
തെളിഞ്ഞുവരുന്ന തണുപ്പിന്‍റെ കൂട്ട്
ചാഞ്ഞും ചരിഞ്ഞും തടിച്ചും മെലിഞ്ഞും
പെയ്തിറങ്ങുന്ന മഴനൂലുകള്‍
തളരാതെ നൃത്തമാടുന്ന ചേമ്പിലകള്‍
ആടിയുലയുന്ന തെങ്ങിന്‍ തലപ്പുകള്‍
തലയാട്ടിക്കളിക്കുന്ന പുല്‍ക്കൊടികള്‍
ദൂരെ നിന്നും ആരവത്തോടെ
ഓടിയടുക്കുന്ന പെരുമഴ

റയത്തു വെച്ച പഴയ പാത്രങ്ങളില്‍
മഴവെള്ളത്തിന്റെ മങ്ങിയ പതിപ്പ്
വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ നനഞൊട്ടിയ
കോഴിത്തള്ളയും കുഞ്ഞുങ്ങളും
പരന്നുകിടക്കുന്ന വെള്ളക്കെട്ടുകളില്‍
പാഞ്ഞു കളിക്കുന്ന പരല്‍ മീനുകള്‍
ശൃംഗാരത്തില്‍ മതി മറന്ന്‌
തവളക്കൂട്ടായ്മയുടെ കച്ചേരി
പേമാരി കനക്കുമ്പോള്‍ പതുക്കെ
കൈവീശി മറയുന്ന പാടവരമ്പുകള്‍

കുളങ്ങളില്‍ കൌമാരങ്ങളുടെ കൂത്താട്ടം
ഉടുപ്പും പുസ്തക സഞ്ചിയും
പാതി കുതിര്‍ന്ന ചെറുബാല്യങ്ങള്‍
തോട്ടിന്‍ കരയിലെ തെങ്ങിന്‍
തോപ്പിനോട് ചേര്‍ത്തുകെട്ടിയ
കോരുവിന്റെ ചായ മക്കാനിയില്‍
ആവി പാറുന്ന കപ്പയും കട്ടനും

കുത്തിയൊലിക്കുന്ന വെള്ളത്തില്‍
ഉയിരു ചാലിച്ചു നിറം തീര്‍ക്കുമ്പോഴും
ഭൂമിക്കു വല്ലാത്ത നിര്‍വൃതി
ഉരുള്‍പൊട്ടി  ഇരുള്‍ വീഴാതിരിക്കാന്‍ 
കൈപൊക്കി കരയുന്ന പാവങ്ങള്‍
പീടികത്തിണ്ണകളില്‍ വറുതിയുടെ
വര തീര്‍ത്ത് കൂനിക്കൂടുന്ന യാചകര്‍
മഴക്കാലം കാഴ്ചകളുടെ രുചിഭേദം
വര്‍ണ്ണനക്കു വഴങ്ങാത്ത  കലാരൂപം!

Thursday, April 28, 2011

2010 ഏപ്രില്‍...

ചുട്ടു പൊള്ളുന്ന മണല്‍ പുതച്ചു  കിടക്കുന്ന മരുഭൂമിയുടെ വിദൂരതയില്‍ കണ്ണു പായിച്ചു ഞാനിരുന്നു. ഒറ്റപ്പെട്ട ചെറിയ കുറ്റി മരങ്ങള്‍ ആ വിജനതയെ ആശ്വസിപ്പിച്ചു കൊണ്ട് കാറ്റില്‍ താളം പിടിക്കുന്നുണ്ട്. കൂട്ടിന് ചെറു കുന്നുകളും. അതിനുമപ്പുറം ശിരസ്സുയര്‍ത്തിയ  മലകള്‍ കൊടും ചൂടിലും ശാന്തരായി നില്‍ക്കുന്നു. ഇനിയും 300 കിലോമീറ്റര്‍  യാത്ര ചെയ്യണം.

ഒന്നാഞ്ഞു പിടിച്ചാല്‍  മാത്രമേ കൃത്യസമയത്ത് എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിയൂ. ഒന്നിനും സമയമുണ്ടായിരുന്നില്ല. പൊടുന്നനെ തീരുമാനിച്ച യാത്രയാണല്ലോ!. ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് ഇന്ന് നേരിട്ട്   ഫ്ലൈറ്റുമില്ല. അബൂദാബിയിലെക്കും അവിടെ നിന്ന് കോഴിക്കോട്ടേക്കും പറക്കാനാണ്‌ പ്ലാന്‍.  അബുദാബി വരെയുള്ളത് മാത്രമേ ഇപ്പോള്‍ കണ്ഫേം ആയിട്ടുള്ളൂ. അതും ഇത്തിഹാദ് എയര്‍ ലൈന്‍സിന്‍റെ അവിടുത്തെ ഓഫീസില്‍ പരിചയക്കാരുള്ള ചില സഹോദരങ്ങളുടെ നിരന്തര പരിശ്രമത്തിലൂടെയാണ് സാധ്യമായത്. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ വാഹനത്തില്‍ ശുഭകരമല്ലാത്ത ചില സന്ദേശങ്ങള്‍ കാണിക്കാന്‍ തുടങ്ങി. സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെടുന്ന പോലെ. വല്ലാതെ ഹീറ്റ് ആകുന്നുമുണ്ട്.  അളിയന്‍ അഹ് മദ് യാസിര്‍ വാഹനം ഹൈവേയുടെ ഓരത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്തു.സംഗതി ഗുരുതരമാണ്. എഞ്ചിന്‍ ബെല്‍റ്റ്‌ പൊട്ടിയിരിക്കുന്നു!.

ഇടവേളകളില്‍ ചീറിപ്പാഞ്ഞു പോകുന്ന  വാഹനങ്ങള്‍ മാത്രം. ഞൊടിയിടയില്‍ ഞങ്ങളെ ബഹുദൂരം പിന്നിലാക്കി അവ ദൂരെ മറഞ്ഞു പോകുന്നു. പടച്ചവനെ.....! ഇനി എന്ത് ചെയ്യും....? ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണ്‌..... തള്ളിക്കയറി വന്ന ചിന്തകളുടെ വേലിയേറ്റം ശരീരത്തെയും മനസ്സിനെയും ഒരു പോലെ ഉലക്കുന്നതായി തോന്നി. വാഹനങ്ങള്‍  ഓരോന്നിനും മാറി മാറി കൈ കാണിച്ചു. രക്ഷയില്ല. ഒരു മണിക്കൂര്‍ മുന്‍പെങ്കിലും എത്തിയില്ലെങ്കില്‍ യാത്ര മുടങ്ങിയതു തന്നെ . ചൂടേറ്റു പിടഞ്ഞോടുന്ന നിമിഷങ്ങള്‍ക്ക് വല്ലാത്ത വേഗത. പത്ത്... ഇരുപത്....മുപ്പത്....ഈ നട്ടുച്ച നേരത്ത് മരുഭൂമിയുടെ ഒറ്റപ്പെട്ട പാതയോരത്ത് എന്ത് ചെയ്യാന്‍. മനസ്സില്‍ പ്രാര്‍ത്ഥന നിറയുന്നുണ്ട്. ഏതു സന്ദര്‍ഭത്തിലും കൈ വിടാത്ത ശുഭപ്രതീക്ഷ കരുത്തായി കൂടെയുണ്ട്.  അവസാനം ഓടിക്കിതച്ചു വന്ന ഒരു കാര്‍ ഞങ്ങളോട് കനിഞ്ഞു!.

വണ്ടിയില്‍ ഉടമസ്ഥന്‍ മാത്രമേയുള്ളൂ. കാര്യങ്ങള്‍ പറഞ്ഞു. സന്തോഷത്തോടെ അദ്ദേഹം എന്നെയും കയറ്റി കുതിപ്പ് തുടര്‍ന്നു. മംഗലാപുരത്തുകാരനാണ്. കമ്പനികളില്‍ മാന്‍പവര്‍ സപ്ലേയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നു. സംസാരത്തിനിടയില്‍ എന്റെ ചിന്തകള്‍ എവിടെയെല്ലാമോ ചേക്കേറുന്നുണ്ട്. ആ മനുഷ്യനോടു എന്തെന്നില്ലാത്ത ആദരവ് തോന്നി. എന്റെ ഫ്ലൈറ്റ് മിസ്സാവരുത് എന്ന് എന്നെക്കാള്‍ നിര്‍ബന്ധം അദ്ദേഹത്തിനുള്ളതു പോലെ. മൊബൈല്‍  നമ്പരും ഇ മെയിലുമൊക്കെ വാങ്ങി. ഫോണ്‍ ശബ്ദിച്ചപ്പോള്‍ ഞങ്ങളുടെ പരിചയപ്പെടലിനു അവിചാരിത വിരാമമായി. ടിക്കറ്റു ശരിപ്പെടുത്തിയ സഹോദരനാണ് വിളിക്കുന്നത്‌ . ഒരു മണിക്കൂര്‍ മുന്പ്  എയര്‍പോര്‍ട്ടില്‍ കൌണ്ടര്‍ ക്ലോസ് ചെയ്യുമത്രേ. ജിദ്ദയിലെ ഇത്തിഹാദ് ഓഫീസില്‍ പരിചയമുള്ള ഒരു സുഹൃത്തിന്റെ നമ്പര്‍ അദ്ദേഹം പറഞ്ഞു. ഇതില്‍ വിളിച്ച് അദ്ദേഹത്തോട് എയര്‍ പോര്‍ട്ടില്‍ വിളിക്കാന്‍ പറയണം. അയാള്‍ക്ക്‌ അവിടുത്തെ കൌണ്ടറില്‍ പരിചയക്കാരുണ്ട്‌.

സുഹൃത്ത് നല്ല വേഗതയിലാണ് വാഹനം ഓടിക്കുന്നത്. ഇതേ സ്പീഡില്‍ പോയാല്‍
കഷ്ടിച്ച് 3:30 നു അവിടെയെത്താം. അതാണ്‌ ക്ലോസിംഗ് സമയം. ഹൈവെയില്‍ നിന്ന് തിരിഞ്ഞു എയര്‍പോര്‍ട്ട്‌ റോഡിലൂടെ ഞങ്ങള്‍ കിതച്ചോടി. നേരിട്ടു വന്ന ദൈവിക സഹായമാണ് ഈ  സുഹൃത്ത്. ...അല്‍ ഹംദു ലില്ലാഹ്...

ബോഡിംഗ് പാസ്‌ ഇഷ്യൂയിംഗ് അവസാനിച്ചിട്ടുണ്ട്. ഒഴിവുള്ള സീറ്റുകള്‍ വല്ലതും ലഭിക്കുമോ എന്നറിയാന്‍ പത്തു-മുപ്പതു പേര്‍ കൌണ്ടറിനു ചുറ്റും തിക്കി തിരക്കുന്നു. എങ്ങിനെയോ അതിനുള്ളിലൂടെ നുഴഞ്ഞു കയറി അവിടെയുള്ള ഓഫീസറെ കാര്യം ധരിപ്പിച്ചു. ഹാവൂ! ജിദ്ദയിലെ ഇത്തിഹാദ് ഓഫീസില്‍ നിന്നും അയാള്‍ വിളിച്ചിട്ടുണ്ട്. മാഷാ ആല്ലാഹ്....!

ആകാശപ്പറക്കലില്‍  ഓര്‍മ്മയുടെ താളുകള്‍ അതി ശീഘ്രം മറിയാന്‍ തുടങ്ങി. ഉമ്മ....ഉമ്മയുടെ മുഖം ഈ ലോകത്തു നിന്ന്  അവസാനമായി കാണാനുള്ള യാത്രയാണ്. രാവിലെ പത്തു മണിയോട് കൂടി സുഹൃത്ത് അബ്ദുല്‍ ഹമീദ് വിളിച്ചു പറയുകയായിരുന്നു.
"ഉമ്മാക്ക് തീരെ സുഖമില്ല"
എന്നിട്ട്.....?
"വിഷമിക്കരുത്....ഉമ്മ.... മരിച്ചിരിക്കുന്നു......."
പുറപ്പെടുന്നുവെങ്കില്‍ ഉടനെ അറിയിക്കുക......  
.......................

ജീവിതത്തില്‍ ഒരാള്‍ ഒരിക്കല്‍ മാത്രം അനുഭവിക്കുന്നതും വാക്കുകളിലും എഴുത്തിലും ചാലിക്കാന്‍ കഴിയാത്തതുമായ ആ വികാരം ഞാനറിഞ്ഞു. ജീവിതത്തിലെ  കൈപും മധുരവുമെല്ലാം പലപ്പോഴും അപ്രതീക്ഷിതമായാണല്ലോ കടന്നുവരിക അകവും പുറവും ഒരു പോലെ വിങ്ങി. യാത്രക്ക് തീരുമാനിച്ചതും കമ്പനിയില്‍ നിന്നും അനുമതിവാങ്ങി രേഖകള്‍ ശരിയാക്കി  പുറപ്പെട്ടതുമെല്ലാം വളരെ പെട്ടന്നായിരുന്നു.

അതിരാവിലെ നാലു മണിക്ക് 'മാതൃ'ഭാഷയുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ പേരറിയാത്ത ചില വികാരങ്ങള്‍ എന്നെ ആവരണം ചെയ്തിരുന്നു. വീടടുക്കും തോറും അവയ്ക്ക് ശിഖരങ്ങള്‍ പൊട്ടി മുളച്ചുകൊണ്ടേയിരിക്കുന്നു. എങ്കിലും... അവസാനയാത്രയില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞതിന്‍റെ  ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല. ഒടുവില്‍...നമസ്കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു യുഗത്തെ വിട്ടേച്ചു പോകുന്ന പോലെ തോന്നി. സ്നേഹത്തിന്റെ പര്യായത്തെ  യാത്രയാക്കിയിരിക്കുന്നു.... ഇനി എല്ലാം നല്ല ഓര്‍മ്മകള്‍ മാത്രം! കണ്ണുകള്‍ നനയുമ്പോഴും,പക്ഷെ, മനസ്സില്‍ സമാധാനത്തിന്‍റെ ഒരു ദൂതന്‍ മന്ത്രിക്കുന്നുണ്ടായിരുന്നു. ഉമ്മ സല്കര്‍മ്മിയാണ് ... നിഷ്കളങ്കയാണ് ...നാളേക്ക് വേണ്ടി അറിഞ്ഞു പ്രവര്‍ത്തിച്ച ഭാഗ്യവതിയാണ്.....

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനം 'എന്‍റെ ചില്ലുജാലകം' പിറവി കൊണ്ടത്‌ ഉമ്മ എന്ന പോസ്റ്റോടു കൂടിയാണ്.

ഹൈവേയുടെ ഓരത്തു നിസ്സഹായനായി നിന്ന എന്നെ ഉമ്മയുടെ അടുത്തെത്തിക്കാന്‍
സഹായിയായി ഓടിവന്ന ആ വാഹനക്കാരന്റെ ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും തിരക്കിനിടയില്‍ ഏതോ കടലാസ് കഷ്ണത്തിലാണ് കുറിച്ചു വെച്ചിരുന്നത്. ഒരുപാട് തവണ തിരഞ്ഞു . പക്ഷെ കണ്ടെത്താനായില്ല. ആ നല്ല മനുഷ്യന്റെ പേര് പോലും ഓര്‍ത്തെടുക്കാന്‍ എനിക്കാവുന്നില്ല. ഒരു പക്ഷെ മനസ്സു മുഴുവന്‍ ഉമ്മയായതിനാല്‍ ആ പേരിനു കയറി നില്‍ക്കാന്‍ എന്റെ അകത്തളത്തില്‍ ഇടം കിട്ടിക്കാണില്ല. അദ്ദേഹത്തോട് വേണ്ടപോലെ കടപ്പാടറിയിക്കാന്‍ പോലും എനിക്കായില്ലല്ലോ എന്ന ദു:ഖം ഇപ്പോഴുമുണ്ട്.. വിളിക്കാമെന്നും ഇമെയില്‍ വഴി ബന്ധപ്പെടാം എന്നുമൊക്കെ പറഞ്ഞാണ് അന്നു പിരിഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടുമുട്ടിയ ആ നല്ല സുഹൃത്തിനു വേണ്ടി ഞാനീ വാര്‍ഷിക സ്മരണകള്‍ ‍സമര്‍പ്പിക്കുന്നു. അയാളിലെ നന്മ നിങ്ങളുമായി പങ്കുവെക്കുന്നു. ഒപ്പം നന്ദിയില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയും!




Tuesday, April 12, 2011

നിലപാട്















മഹല്ല് പള്ളിയിലെ നിത്യ സാന്നിധ്യമായിരുന്ന കുഞ്ഞീതുക്ക അത്യാദരപൂര്‍വ്വം മുസ്ലിയാരോട് ചോദിച്ചു

"ഈ ചെയ്താന്‍ എങ്ങിനെയാ മൂല്യേരെ?"

മു: "അതിന്റെ പാദം പിറകോട്ടു തിരിഞ്ഞാ!"

കു: അപ്പൊ വയറോ?

മു: അതും പിറകോട്ടാ!!

കുഞ്ഞീതുക്കാക്ക് ആവേശമായി

ന്റെ അല്ലാഹ് ....അയീന്റെ മുഖമോ?

മു: "അതും പിറകോട്ടാ...."

ഒന്ന് നിശ്വസിച്ചു കുഞ്ഞീതുക്ക പറഞ്ഞു:

ന്നാ പിന്നെ അങ്ങട്ട് തിരിഞ്ഞ് നിക്കാന്ന് പറഞ്ഞാ പോരേ ന്റെ മൂല്യേരെ!?

Sunday, March 20, 2011

വോട്ടു സീസന്‍











ബാലറ്റ് പെട്ടികള്‍ വോട്ടിംഗ് യന്ത്രങ്ങളെ
ഗര്‍ഭം ധരിച്ച് ദിനം കാത്ത് കഴിയുന്നു
തെരഞ്ഞെടുപ്പിന്‍റെ കാന്‍വാസിനു ചുറ്റും
ഖദര്‍ ധാരികള്‍ പല്ലിളിച്ചു തുടങ്ങി
ചാനലുകളുടെ വറവു ചട്ടിയില്‍
ചുടു വിഭവങ്ങള്‍ പൊരിയുന്നുണ്ട്‌

ഡല്‍ഹിയിലേക്കുള്ള തീവണ്ടികളില്‍
സ്ഥാനാര്‍ത്ഥിയാകേണ്ടവരെ കുത്തിനിറച്ച
ചാക്കുകള്‍ അച്ചടക്കത്തോടെ അടുക്കിയിട്ടുണ്ട്
പാളത്തിലെ ഇലക്ട്രിക്‌ പോസ്റ്റില്‍ തൂങ്ങിയാടുന്ന
നേതാവിന്‍റെ പടത്തിനു താഴെ നിന്ന്
ഒരു കൂട്ടം ഉറുമ്പുകള്‍ ഇങ്കുലാബ് വിളിക്കുന്നു

പ്രത്യയശാസ്ത്ര കൊമേഡിയന്‍മാര്‍
കത്തിവേഷത്തില്‍ നിറഞ്ഞാടുമ്പോള്‍
ഫ്രെയിമിനുള്ളിലെ പഴയ ചിത്രങ്ങള്‍
പതുക്കെ ഇറങ്ങി നടക്കുന്നു
നേതാക്കളുടെ നാവു വലിച്ച് ജനം
കൊടിമരത്തില്‍ കേട്ടാതിരുന്നാല്‍ നന്ന്

കാലു വാരലിന്‍റെ സുനാമി ഭീഷണിയും
പാര പണിയുടെ ഭൂകമ്പ ഭീതിയും
പാര്‍ട്ടികളെ ഉലച്ചു 'ശക്തമാക്കുന്നുണ്ട്'
സീറ്റുകളുടെ എണ്ണം കൂട്ടി ജനായത്തം
ഇനിയും പകുക്കേണ്ട സമയം അതിക്രമിച്ചു
ഇല്ലെങ്കില്‍ എഴുപതു കഴിഞ്ഞ യുവാക്കള്‍
പാടെ വഴിയാധാരമായിപ്പോകും

സ്ഥാനാര്‍ത്ഥി പിടിച്ചു കുലുക്കിയതിനാല്‍
കൈമുട്ട് വീങ്ങിയ വോട്ടര്‍ രാമന്‍
പ്രകടനക്കാരെ നോക്കി നിശ്വസിച്ചു
ഒറ്റ ദിവസം കൊണ്ട് 'സൂക്കേട്‌' മാറിയ
മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
വാങ്ങാന്‍ കിട്ടുമെന്നാ അയാള്‍ക്കറിയേണ്ടത്!

Saturday, March 12, 2011

നിലയും നില്‍പും



ജീവനു ജലകണ
നനവു വേണം
വായു വന്നൊന്നു
തുടിപ്പേകണം
കാലൂന്നി നില്‍ക്കുവാന്‍
ഭൂതലം കനിയണം
കാലത്തിന്‍ ചക്രം
തിരിഞ്ഞീടണം




പിടിവിട്ടു പോകില്‍ ജല-
മലറിടും രാക്ഷസി
വടം പൊട്ടിയാല്‍
വായു വന്‍നാശിനി
ഒന്നു കിടുങ്ങിയാല്‍
ഭൂമി പ്രേതാലയം
കാലം കയം പോല്‍
ഇരുണ്ട മൂകാലയം

മിന്നി മറയുന്ന
കാഴ്ചകള്‍  നമ്മിലെ
ചിന്തയെ ദ്യോദിച്ചു
നിര്‍ത്തുകില്ലേ
പ്രാണന്‍റെ
തറ തീര്‍ക്കുമി-
ക്കൂട്ടമത്രയും
ഇവ്വിധമാകത്തില്‍
പാഠമില്ലേ?

Sunday, March 6, 2011

കുമിള










ദ്യമായി ഞാനവിടെ ചെല്ലുമ്പോള്‍ മനസ്സു തുറന്ന ചിരി നിറഞ്ഞൊഴുകിയിരുന്നു.
തീന്‍മേശയില്‍ നിരന്ന ആവി പാറുന്ന വിഭവങ്ങള്‍ വായ്ക്കകത്ത് നൃത്ത വിരുന്നൊരുക്കി.
എവിടെയും സന്തോഷത്തിന്‍റെ ബഹുവര്‍ണ്ണ ചിഹ്നങ്ങള്‍ വിന്യസിച്ചിരുന്നു.
പടിയിറങ്ങുമ്പോള്‍ വിട്ടൊഴിയാത്ത എന്തോ ഒന്ന് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത്
പോലെ.....ഇനിയും അവിടെ തങ്ങാന്‍ തന്നെയാണ് മനസ്സ്‌ മന്ത്രിക്കുന്നത്.

രണ്ട്ടാമത്തെ സന്ദര്‍ശനത്തില്‍ തൈലത്തിന്‍റെയും കുഴമ്പിന്‍റെയും
കഷായത്തിന്‍റെയുമൊക്കെ ഗന്ധം വല്ലാത്ത മനംപുരട്ടലുണ്ടാക്കി. അധികനേരം
നില്‍ക്കാന്‍ കഴിഞ്ഞില്ല. വിങ്ങലും മടുപ്പും  അനുഭവപ്പെട്ടു.  തടിമാടന്‍മാരായ
നിമിഷങ്ങള്‍ പഴഞ്ചന്‍ ‍പാദരക്ഷയണിഞ്ഞ് വേച്ചു നടക്കുന്നതു പോലെ തോന്നി.
കാലം അതിന്‍റെ പരുക്ക് പതിപ്പിക്കാതെ ഒന്നിനെയും വിട്ടുകളയുന്നില്ല

ഇന്നവിടെ കര്‍പൂരവും കുന്തിരിക്കവും പുകയുന്നു. നാസാരന്ദ്രങ്ങളെ ഭരിക്കുന്ന
പുകപടലമാണ് ചുറ്റും!... തളംകെട്ടി നില്‍ക്കുന്ന മൂകതയില്‍ നിഴലുപോലെ
സാക്ഷിയാകാന്‍ വിധിക്കപ്പെട്ട ഞാന്‍ വിണ്ടുകീറിയ മുറ്റത്തിന്‍റെ ആളൊഴിഞ്ഞ
വടക്കേ മൂലയിലേക്ക് പതുക്കെ നടന്നു. അവിടെ, ആകാശത്തിലേക്ക് ചില്ലകള്‍
പടര്‍ത്തിയ മുത്തശ്ശിപ്ലാവില്‍ ചാരി നിന്ന് ഓര്‍മയുടെ പഴകിയ താളുകള്‍
മറിക്കാന്‍ അല്പം സമയമുണ്ട്. തെളിഞ്ഞ വാനിലെ നക്ഷത്രങ്ങളെനോക്കി
ചാരു കസേരയില്‍ അദ്ദേഹം വിശ്രമിച്ചിരുന്നത് ഇവിടെയായിരിക്കണം!

Wednesday, March 2, 2011

തിരിച്ചറിവ്



ടത്തിണ്ണയിലെ പരുത്ത ചാക്കിന്‍ കഷ്ണത്തില്‍
കൂനിക്കൂടുമ്പോള്‍ ആ നിമിഷത്തെ അയാള്‍ വീണ്ടും
ശപിച്ചു. എത്ര അവിചാരിതമായാണ് തന്‍റെ
സ്നേഹക്കൂട്ടങ്ങളും ശാന്ത ജീവിതവും നഷ്ടമായത്.
സുഖലോലുപമല്ലെങ്കിലും ആ ജിവിതത്തിന് വല്ലാത്ത
ഒരു സൌന്ദര്യമുണ്ടായിരുന്നു. അര്‍ത്ഥവും വര്‍ണ്ണങ്ങളും
രുചിയുമുണ്ടായിരുന്നു. സ്നേഹം ചാലിച്ച ഹൃദയങ്ങള്‍
കാവല്‍ നിന്നിരുന്നു.  


ഇപ്പോള്‍ ഈ അന്യ സംസ്ഥാനത്ത്... കൊച്ചു പട്ടണത്തിലെ വരണ്ടുണങ്ങിയ
തെരുവോരത്ത്... കുഷ്ഠരോഗികള്‍ക്കും ഭിക്ഷ യാചിക്കുന്നവര്‍ക്കുമിടയില്‍
ജഡകുത്തി, തിരിച്ചറിയാപ്പെടാത്ത ഒരാളായി... ഇങ്ങിനെയെത്ര നാള്‍?
ഒന്നുകില്‍ നിയമപാലകര്‍ കണ്ടെത്തും വരെ; അല്ലെങ്കില്‍ ജീവന്‍റെ
വേരറ്റുപോകുവോളം?!

പിടി ഇളകിയ ആ കo)ര അയല്‍പക്കത്തെ ശ്രീധരന്‍റെ ശരീരത്തില്‍ കുത്തിയിറക്കാന്‍
ഏതു കാട്ടുമൃഗമാണ്‌ തന്‍റെ മനസ്സില്‍ തുടി കൊട്ടിയത്?  അതും...അതും....
വേലിയുടെ അതിര്‍ത്തിയില്‍ ചാഞ്ഞു നിന്ന ഒരു തൈ പ്ലാവിന്‍റെ തര്‍ക്കത്തെ ചൊല്ലി!

Sunday, February 20, 2011

പെടാപാട്











വിയര്‍ത്തും പുഴുങ്ങിയും
ഞാനൊരു പന്ത്രണ്ടു വരി
കുത്തിക്കുറിച്ചു കൂട്ടി
കവിതയെന്നു പേരുവെച്ചു
ഭാര്യയെക്കാണിച്ചപ്പോള്‍
മിഴിപോലും തരാതെ
വളിഞൊന്നു ചിരിച്ചു
കിടിലന്‍ സര്‍ട്ടിഫിക്കേറ്റ്!
മകന്‍ വന്നൊന്നു കണ്ണോടിച്ചു
വേറെ പണിയില്ലേ?
എന്നര്‍ത്ഥം വെച്ചു
തറപ്പിച്ചു നോക്കി
നാലാള്‍ക്കു മെയില്‍ അയച്ചു
ഫേസ് ബുക്കിന്‍റെ ചുമരില്‍ തൂക്കി
ആര് തിരിഞ്ഞു നോക്കാന്‍
ബ്ലോഗില്‍ പോസ്റ്റി കാത്തിരുന്നു
കമന്‍റുകള്‍ക്കൊക്കെ
തീപിടിച്ച വന്‍ വില
ഫോണെടുത്തു പലര്‍ക്കും കറക്കി
അവരൊന്നും എന്നെ അറിയില്ല  
മാര്‍ക്കറ്റിങ്ങിന്‍റെ ഏടുകള്‍ പരതി
അവിടെ പിണഞ്ഞു കിടക്കുന്ന  
തിയറികള്‍ എന്നോട് കയര്‍ത്തു

പെടാപാടിന്‍റെ ഒടുക്കം...
രചനകളുടെ ഭാരമുള്ള  
പഴയ സഞ്ചി തോളില്‍ തൂക്കി
ജുബ്ബയണിഞ്ഞു തെക്കോട്ട്‌ നടന്നു
വടക്ക് നിന്ന് വരുന്നവര്‍
അടക്കം പറഞ്ഞു
വഴിവക്കിലുള്ളവര്‍
വാപൊളിച്ചു നോക്കി നിന്നു
പടിഞ്ഞാറോട്ടു പോകുന്നവര്‍
പതിയെ മന്ത്രിച്ചു
മഹാകവിയാ പോകുന്നേ...!!

Saturday, February 12, 2011

വിട

പകരം വെക്കാന്‍
മറ്റൊന്നില്ലാത്ത
ആ തൂലികയും
ചിന്തയും നിലച്ചു
ആശയങ്ങള്‍ മാത്രം
നിറച്ചു നല്‍കിയിരുന്ന
ആ പ്രഭാഷകന്‍
യാത്രയായി
നല്ല ഓര്‍മ്മകള്‍
ബാക്കിയായി
അകം വിങ്ങി
വിട നല്‍കുന്നു...
അനശ്വര ഗേഹത്തിലേക്ക്

നവോത്ഥാനത്തിന്‍റെ 
യുവ ചേതനയെ
ഒന്നര പതിറ്റാണ്ടിലേറെ 
നയിച്ച ശാന്തമായ
സ്നേഹക്കരുത്തേ...
അവസാനയാത്രയില്‍
സാക്ഷിയാകാന്‍
കഴിയാതെ പോയ
എന്‍റെ ദു:ഖവും
മനസ്സു നിറഞ്ഞ
പ്രാര്‍ഥനയും
ഞാനിവിടെ
ചാലിക്കുന്നു

കറയേല്‍ക്കാത്ത
വിശ്വാസികളുടെ
പ്രാര്‍തഥനയുണ്ട്
അവരുടെ മനസ്സില്‍
നേരിന്‍റെ ശബ്ദം
അലയടിക്കുന്നുണ്ട്
വിട്ടേച്ചു പോയ
സന്ദേശത്തിന്‍റെ
നനവാര്‍ന്ന
തുടിപ്പുണ്ട്

നാഥന്‍റെ വെളിച്ചം
ആളിക്കത്തിക്കാന്‍
യൌവ്വനം
സമര്‍പ്പിച്ചതില്‍
സന്തോഷിക്കുക;
സമാധാനിക്കുക
അവന്‍ കൈവിടില്ല
നമ്മള്‍ നിസ്സഹായരും
അവന്...‍എല്ലാം
തീരുമാനിക്കുന്നവനുമല്ലേ!

Tuesday, February 8, 2011

ഈ ഉടായിപ്പുകളോട് സഹതപിക്കുക













മ്മള്‍ പണം കൊടുത്തു വാങ്ങി വീടിന്‍റെ അകത്തളങ്ങളില്‍
സ്ഥാപിച്ചു നിര്‍ത്തിയിട്ടുള്ള ടെലിവിഷന്‍ വിളമ്പുന്ന ചൂടേറിയതും
ആറിയതും ചിലപ്പോഴൊക്കെ നാറിയതുമായ വിഭവങ്ങളോട്
തത്സമയം പ്രതികരിക്കാന്‍ അതിന്‍റെ മുന്‍പിലിരിക്കുന്ന
പ്രേക്ഷകന്  ഒരു വകുപ്പുമില്ല എന്നത് കൊണ്ടാണ് പല
അവതാരകര്‍ക്കും വീണ്ടും ഇളിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാന്‍
സാധിക്കുന്നത്. അറ്റ കൈക്ക് വേണമെങ്കില്‍ ടി വി
തല്ലിപ്പൊട്ടിക്കുകയോ കൈവെള്ളയില്‍ അമര്‍ത്തിക്കടിക്കുകയോ
പല്ലിറുമ്മി അസ്വസ്ഥരാവുകയോ ചെയ്യാം എന്നല്ലാതെ മറ്റെന്തിനു
കഴിയും? ആനുകാലിക വിഷയങ്ങളുടെ അവലോകനം എന്ന
ഗണത്തില്‍ മലയാളത്തിലെ വിവിധ ചാനലുകള്‍ വൈവിധ്യ
രൂപേണ പലതും ഒരുക്കിയിട്ടുണ്ട്.

പക്ഷെ  ലോകത്തിന്‍റെ
അഷ്ടദിക്കുകളില്‍ നിന്ന്
ലക്ഷക്കണക്കിനാളുകള്‍
ഇതെല്ലാം
വീക്ഷിക്കുന്നുന്ടെന്നും
അവരെല്ലാം 'ച്വോറ്' തിന്നുന്ന
മനുഷ്യര്‍ തന്നെയാനെന്നുമുള്ള
യാതൊരു ബോധവുമില്ലാതെ

ചില അവതാരകര്‍ വലിയ ആവേശത്തോടെ  എഴുന്നള്ളി വരുന്നത്
കാണുമ്പോള്‍ ഒരു പത്തുകിലോ സഹതാപമെങ്കിലും തോന്നിപ്പോകും!
അങ്ങുമിങ്ങും നിന്നെടുത്ത വീഡിയോ ക്ലിപ്പുകള്‍  എഡിറ്റു ചെയ്ത്
അവതാരകന്‍റെ വകയായുള്ള വളിപ്പന്‍ ചോദ്യങ്ങള്‍ക്ക് അത്
മറുപടിയായി കാണിക്കലാണ് ഇവന്മാരുടെ പ്രധാന പ്രകടനം.
നേഴ്സറിയിലും എല്‍ പി സ്കൂളിലുമൊക്കെ പഠിക്കുന്ന കൊച്ചു
കിടാങ്ങളുടെ കരച്ചില്‍ മാറ്റാന്‍ ഇത്തരം 'വഹകള്‍' ചിലപ്പോള്‍
സഹായകമായേക്കും.അതല്ലാതെ പ്രേക്ഷകന്റെ നിലവാരത്തെയും
മനോനിലയെയും ഇത്രമേല്‍ താഴ്ത്തിക്കാണുന്ന ഈ വക
എടാകൂടങ്ങള്‍ മാന്യമായി പറഞ്ഞാല്‍ ഒരു തരം പിണ്ണാക്
പരിപാടിയാണ്. പത്രസമ്മേളനങ്ങളിലും പ്രഭാഷണ വേദികളിലും
അഭിമുഖങ്ങളിലും നടത്തിയ അഭിപ്രായ പ്രകടനങ്ങളെയും
പ്രസ്താവനകളേയും യാതൊരു പുലബന്ധവുമില്ലാത്ത രൂപത്തില്‍
ഏച്ചുകെട്ടി അവതരിപ്പിക്കുന്നത്‌ ഒരു നാലാംകിട തറ
പരിപാടിയായിട്ടെ തോന്നിയിട്ടുള്ളൂ.

പഴയ സിനിമാ
ഗാനങ്ങളുടെയും
കവിതകളുടെയും
ഈരടികള്‍
അസ്ഥാനത് ചേര്‍ത്ത്
ദൃശ്യത്തിനു
അവതാരകന്‍
ഉദ്ദ്യേശി ക്കുന്ന
ധ്വനി വരുത്തലാണ്
മറ്റൊരു വിക്രിയ.

ബഹുകേമം എന്നല്ലാതെ എന്നാ പറയാനാ. പൊതുരംഗത്തും
സാംസ്കാരിക സാഹിത്യ രംഗങ്ങളിലും ഒക്കെയുള്ള പലരുടെയും
സംസാരത്തോടു ചേര്‍ത്ത് മനുഷ്യന്‍റെയും മൃഗങ്ങളുടെയുമൊക്കെ
അപശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ഇത്തരം എഡിറ്റര്‍മാര്‍ മിടുക്ക്
കാണിക്കാറുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു രാഷ്ട്രീയ നേതാവിന്‍റെ
പത്രസമ്മേളനവും ഒരു തെരുവ് പട്ടി കാറിക്കുരക്കുന്നതും ഒരുമിച്ചു
കാണിച്ചാണ് ഒരു ചാനല്‍ തങ്ങളുടെ ഉടായിപ്പിനു മോടികൂട്ടിയത്.








തട്ടിക്കൂട്ട് മിമിക്രി സംഘങ്ങള്‍  പോലും ഇവരുടെ നാലയലത്ത്‌ വരാന്‍ 
അറച്ചെന്നു  വരും. ആക്ഷേപ ഹാസ്യം എന്നതിന് പകരം ആഭാസ
ഹാസ്യം എന്നാവും ഇതിനെല്ലാം ചേരുക. ഈ ഗണത്തില്‍ ഉണ്ടായിരുന്ന
'കൊമ്പുള്ള സാക്ഷിക്കാരന്‍' ബോധോദയമുണ്ടായി പിന്മാറി
എന്ന് തോന്നുന്നു. ഏതായാലും   ഇത്തരം വിഭവങ്ങള്‍ കണ്ടു
'നിര്‍വൃതിയടയുവാന്‍' ലോകത്ത് മലയാളം പ്രേക്ഷകര്‍ക്ക്‌ മാത്രമാവും
'മഹാഭാഗ്യം' കിട്ടിക്കാണുക.!!

Update:
ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് മിനിറ്റുകളോളം
കൂട്ടക്കൂക്കലിന്‍റെ പിന്നാമ്പുറ ശബ്ദം സന്നിവേശിപ്പിച്ച്‌
'കൊഴുപ്പേകിയ' അവതാരകാ... താങ്കളുടെ ചര്‍മ്മക്കരുത്തിനു
മുന്‍പില്‍ പലരും howzat തന്നെ കെട്ടാ!!


Thursday, January 27, 2011

ഉണര്‍ന്നിരിക്കാം

(ഉണര്‍വിനും സൗഹാര്‍ദ്ദത്തിനും ഒരുസന്ദേശം)











ഉണര്‍ന്നിരിക്കാം; താളം
പിഴക്കാതെ നോക്കാം
അമരത്തു നിന്നിനിയും
ആര്‍പ്പു വിളിക്കാം
അറിയാനു മുയരാനും
പടവുകള്‍ തീര്‍ക്കാം
അനിതരമൊരു
ചക്രവാളം ചമക്കാം

മഴതോര്‍ന്ന മാനത്തെ
നോക്കിച്ചിരിക്കാം
മഴവില്ലു കൊണ്ടിനി
അസ്ത്രം തൊടുക്കാം
കപട  നാട്യങ്ങളിനി
മണ്ണില്‍ മറക്കാം
മറു തീരമണയുവാന്‍
മനനം തുടങ്ങാം

ചുമരിന്‍ മറപറ്റി
ഹൃദയം വിതുമ്പുന്ന
ഒരു ചെറു പൈതലിന്‍
കവിളില്‍ തലോടാം
കൈകളെ ക്കോര്‍ക്കാം
കൌതുകം കൂറാം
ഇരുളില്‍ നിലാവിന്‍റെ
പ്രഭവീശി നില്‍ക്കാം

നയനാധരങ്ങളില്‍
അമൃതു ചാലിക്കാം
കുതിരവേഗത്തില്‍
കുതിച്ചാഞ്ഞു പായാം
ഒരുമയുടെ തെളിവാര്‍ന്ന
രാഗം മുഴക്കാം
അകലങ്ങളില്‍ അരുണ
രശ്മികള്‍ തേടാം

Wednesday, January 19, 2011

ഒരു കുന്തന്‍ ഭടവുമായി കടന്നുവരുന്നു!










രംഗം ഒന്ന്:
അരങ്ങേറാന്‍ പോകുന്ന നാടകങ്ങളുടെ പേരുകള്‍  ക്ലാസ്സ്‌മുറികളിലെ
മുക്കാലി ബോര്‍ഡുകളില്‍ പല വര്‍ണ്ണങ്ങളിലുള്ള ചോക്കുകള്‍
കൊണ്ട് വളച്ചും ചരിച്ചുമൊക്കെ എഴുതിയിട്ടുണ്ട്. കിടിലന്‍
ഡയലോഗുകള്‍ അങ്ങുമിങ്ങും ഉയര്‍ന്നു കേള്‍ക്കുന്നു.
ഗനാലാപനത്തിന്‍റെയും കൈകൊട്ടി ക്കളിയുടെയുമൊക്കെ
ശബ്ദങ്ങളുമുണ്ട്. എങ്ങും പരിശീലനത്തിന്‍റെ മുട്ടും വിളിയും.
അച്ചടക്കത്തിന്‍റെ മൊത്തകുത്തക ഏറ്റെടുത്ത്‌ വരാന്തയിലൂടെ
ലാത്തുകയാണ്. ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
VIII B ക്ലാസ് അവതരിപ്പിക്കുന്നു.... "ദുര്‍ഗമട പാന്താവുകള്‍".
എന്‍റെ കണ്ണു തള്ളി.ഒരു നിമിഷം അന്ധാളിച്ചു പോയി. പിന്നെ ബോധം
വീണ്ടെടുത്തു. എന്നിലെ കലാകാരന്‍ സടകുടഞ്ഞു. അധ്യാപക
രക്തം തിളച്ചു.നാടകാചാര്യന്‍ എന്ന് തോന്നിക്കുന്ന ഗ്രൂപിലെ
അല്പം മുതിര്‍ന്ന ഒരു വിദ്യാര്‍ഥിയെ അടുത്തു വിളിച്ചു.
"എന്താ നാടകത്തിന്‍റെ പ്രമേയം"?
"അത്...സ്വാതന്ത്ര സമര കാലത്ത് സാധാരണക്കാര്‍ അനുഭവിച്ച .... "
"very good...നല്ല തീം..."
"നാടകത്തിന്‍റെ പേര്?"
"ഇതാണ് സര്‍..." അത്യുല്‍സാഹത്തോടെ അവന്‍ ബോര്‍ഡിലേക്ക് ചൂണ്ടി
"ആരാ ഇത് സെലക്ട്‌ ചെയ്തത്?"
"ഞങ്ങള്‍ തന്നെ...ലൈബ്രറിയില്‍ നിന്ന്...."
"ആ പുസ്തകമെവിടെ?"
"ഇല്ല സര്‍, അതില്‍ നിന്ന്... പകര്‍ത്തിയതാ...
പകര്‍പ്പെടുത്ത നാടകാചാര്യന്‍ പറ്റിച്ച പണിയാവും! മനസ്സ് മന്ത്രിച്ചു
നാടകത്തിന്‍റെ പേര് "ദുര്‍ഘട പാതകള്‍" എന്നു തിരുത്തി ശരിയാക്കി

രംഗം രണ്ട്:
സ്ത്രീയുടെ വേഷമാണ് അഷ്‌റഫ്‌ എന്ന വിദ്യാര്‍ത്ഥിക്ക്.
പുള്ളിപ്പാവാടയും ബ്ലൌസും ധരിച്ച ഗ്രാമീണ യുവതി. നാടകം
അരങ്ങു തകര്‍ക്കുകയാണ്. ഗ്രാമങ്ങളില്‍ പട്ടാളത്തിന്‍റെ പേക്കൂത്ത്...
കര്‍ഷകരുടെ ദീന രോദനം...കുട്ടികളുടെ നിലവിളി...
കര്ട്ടന് പിറകില്‍ പാവാടയും ബ്ലൌസും ധരിച്ചു അഷ്‌റഫ്‌
രംഗപ്രവേശനത്തിന് റെഡിയായി നില്‍പ്പുണ്ട്. ആദ്യാപകരുടെ
മുഖത്ത് നോക്കുമ്പോള്‍ അവന്‍ ഒരു നാണക്കാരിയെപ്പോലെ...
ഇത്രയും സമയം വേഷമണിഞ്ഞു നില്‍ക്കാനുള്ള അവന്‍റെ കലാ
ചാരുതയെ ഞാന്‍ മനസ്സില്‍ അഭിനന്ദിച്ചു. ഇടയ്ക്കു വേദിയില്‍
ചില കഥാപാത്രങ്ങള്‍ക്ക് ഡയലോഗ് പിഴക്കുന്നു...ചിലര്‍ പരുങ്ങുന്നു...
ഒരു വിധത്തില്‍ നാടകം അവസാനിച്ചു.പക്ഷെ നമ്മുടെ 'പാവാടക്കാരി'
ഇപ്പോഴും വേദിക്ക് പിറകില്‍ തന്നെ! തന്‍റെ രംഗം കഴിഞ്ഞു പോയതും
നാടകം തീര്‍ന്നതുമറിഞ്ഞ് അവന്‍ തച്ചന്‍റെ മരപ്പാവ പോലെ
നില്‍ക്കുകയാണ്  !!

തോഴിമാര്‍ രാജകുമാരിയെ ആനയിക്കുന്ന പോലെ 'സഹനടന്മാര്‍'
അവനെ അടുത്ത ക്ലാസ്സ്‌ റൂമിലേക്ക്‌ കൊണ്ടുപോകുന്നതു കണ്ടു.
പിന്നെ എന്ത് നടന്നുവോ അവോ..!

കലോല്‍സവ വേദികളുണരുമ്പോള്‍ ഇന്നും എന്‍റെ മനസ്സില്‍
ആദ്യം ഓടിയെത്തുക ഈ സംഭവമാണ്.
നിഷ്കളങ്ക ബാല്യങ്ങള്‍... അവരുടെ മനസ്സെത്ര മനോഹരം! 

Sunday, January 16, 2011

നവലോകക്രമ സന്തതി














മനസ്സിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കൂ
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂട്ടു തരാം
പാദങ്ങളില്‍ വിധേയന്‍റെ ബന്ധനങ്ങളണിയൂ
വെള്ളിയില്‍ തിളങ്ങുന്ന ചങ്ങല നല്‍കാം
കാരിരുമ്പില്‍ മുഖാവരണം തീര്‍ക്കൂ
മയക്കത്തിന്‍റെ മനോഹര ഉദ്യാനം കാണിക്കാം
വിശ്വാസത്തിന്‍റെ മകുടമഴിച്ചു പുരോഹിതനു നല്‍കൂ
മോക്ഷം 'ഇഷ്ടദാനമായി' നല്‍കി അനുഗ്രഹിക്കാം
ചിന്തയെ ഞങ്ങള്‍ക്കു പകുത്തു വില്‍ക്കൂ
പണത്തൂക്കം വെച്ചു വിലയെണ്ണിത്തരാം
ബന്ധങ്ങളെ ഓരോന്നായ് കത്തിച്ചുകളയൂ
പുറം മിനുക്കി നിന്നെ സ്വതന്ത്രനാക്കാം
അപരന്‍റെ ദീനം കുപ്പയിലെറിയൂ
ആര്‍ത്തു ചിരിക്കാന്‍ വേദി കെട്ടിത്തരാം

ഇനി.....?
ബാക്കിയുള്ള സ്നേഹവും ദയയും കടപ്പാടും
കാത്തു വെക്കാതെ  വേഗം കയറ്റുമതി ചെയ്യുക
പകരം പുതുമയുടെ വര്‍ണ്ണങ്ങള്‍ നിറച്ച
കൂറ്റന്‍ കപ്പലുകള്‍ നിന്‍റെ തീരത്തണക്കാം
അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
നീ ബന്ധങ്ങളും സ്നേഹവും കരുണയും
സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക
ഞങ്ങളാരും  നിന്നെ അറിയില്ല !

Saturday, January 8, 2011

ജീവിതം ഏച്ചുകെട്ടുന്നവര്‍



ജോലികള്‍ ഏതാണ്ടൊക്കെ ചെയ്യുമെങ്കിലും വാച്ച് മാന്‍  പണിക്കു തീരെ പറ്റിയ ആളല്ല അമീന്‍ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് .ആരോഗ്യമില്ലാത്ത ശരീരം. ആസ്തമ രോഗി. പ്രാരാബ്ധങ്ങളുടെ കൂടപ്പിറപ്പ്.പുള്ളിയുള്ള അറബി തട്ടം മുഖപടം പോലെ വലിച്ചു ചുറ്റിയുള്ള നടപ്പ്...

"ക്യാ ഹാല്‍ ഹേ സാബ്........."

പിറകില്‍ നിന്നും നീട്ടിയുള്ള വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഭവ്യതയില്‍ കുതിര്‍ന്ന പതിവ് മുഖം.
"250 റിയാല്‍ കടം വേണ്ടിയിരുന്നു....അടുത്ത മാസം....."
വിശദാംശങ്ങള്‍ തിരക്കാന്‍ നിന്നില്ല. കൊടുക്കാമെന്നേറ്റു.

ബംഗ്ലാദേശില്‍ തന്നെ ആശ്രയിച്ചു കഴിയുന്ന ഭാര്യയും ആറ് കുട്ടികളും. മക്കള്‍ നാലുപേര്‍ പഠിക്കുന്നു. രോഗിയായ മാതാവ്. പരോക്ഷമായെങ്കിലും തന്നില്‍ പ്രതീക്ഷ വെക്കുന്ന രണ്ടു സഹോദരിമാര്‍. അധ്വാനിക്കാന്‍ കഴിയാത്ത ഒരു സഹോദരനും കുടുംബവും. കടലിനിപ്പുറം സ്ഥിരം വേലിയേറ്റം നടക്കുന്ന ഒരു മനസ്സ്. മരുഭൂമിയില്‍ ‍ പ്രാണജലത്തിനായ് വേച്ചുനടക്കുന്ന പഥികന്‍ .400 റിയാല്‍ ശമ്പളക്കാരന്‍.
ഇതാണ് എനിക്കറിയാവുന്ന അമീന്‍ ആഹ് മദ്.

സ്വന്തം മരുന്നിനു തന്നെ ഓരോ മാസവും ചുരുങ്ങിയത് 200 റിയാല്‍ വരും.ഭക്ഷണം ഉള്‍പെടെയുള്ള മറ്റു ചെലവുകള്‍ വേറെയും.തന്‍റെ വരുമാനത്തില്‍ നിന്ന് അമീന്‍ വാങ്ങിക്കഴിക്കുന്ന വരണ്ട 'രുചിഭേദങ്ങള്‍' ഞാന്‍ കാണാറുണ്ട്‌. രണ്ടു റിയാലില്‍ ഒതുങ്ങുന്ന ഉരുപ്പടികള്‍!

എന്‍റെ അനുകൂല മറുപടി കേട്ട് സസന്തോഷം നീണ്ട വരാന്തയിലൂടെ അമീന്‍ നടന്നു മറയുമ്പോള്‍
ഓരോമാസവും ദശ ലക്ഷക്കണക്കിന് റിയാലുകള്‍ വരുമാനമുള്ള അയാളുടെ മുതലാളിയുടെ രൂപം  എന്‍റെ മനസ്സില്‍ തെളിഞ്ഞു; കൂടെ...
ബംഗാളിയുടെ ശമ്പളം 400 റിയാലായി നിജപ്പെടുത്തിവെച്ച പഹയന്‍ ആരാണാവോ?എന്ന സംശയവും!