Tuesday, May 15, 2012

ഉഖ്‌ദൂദ് എന്ന പ്രാചീന നഗരത്തിലൂടെ...

സൗദി അറേബ്യയുടെ തെക്ക് കിഴക്കന്‍ പ്രവിശ്യയിലുള്ള നജ്റാന്‍ പട്ടണത്തില്‍ നിന്ന് ഇരുപത്തഞ്ചു കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ യമന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റ് കാണാം. അതിനപ്പുറം നീണ്ടു കിടക്കുന്ന പര്‍വ്വത നിരകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി തീര്‍ക്കുന്നു. നജ്റാന്‍ സിറ്റിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ തെക്കു മാറി കാലത്തിന്റെ കണ്ണീരു വീണ ഒരു പ്രാചീന നഗരമുണ്ട്‌. ഉഖ്‌ദൂദ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ആഗമനത്തിനു ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്പ് യൂസുഫ് ദു-നുവാസ് എന്ന യഹൂദ രാജാവിന്റെ ഭരണ കേന്ദ്രമായിരുന്നു ഉഖ്‌ദൂദ്  നഗരം. 1937 വരെ നജ്റാന്‍ യമന്റെ ഭാഗമായിരുന്നു. ഉഖ്‌ദൂദിലെ കോട്ടയും ചുറ്റുമുണ്ടായിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളായി നമ്മോടു സംസാരിക്കാന്‍ കാത്തിരിക്കുന്നുണ്ടിവിടെ!.

കച്ചവട കേന്ദ്രമായിരുന്നു ഉഖ്‌ദൂദ് നഗരം. നജ്റാന്‍ ഇന്നും അറിയപ്പെടുന്നത് കാര്‍ഷിക ഗ്രാമം എന്നാണ്. ചുറ്റും പര്‍വ്വതങ്ങളാല്‍ വലയം ചെയ്യപ്പെട്ടു കിടക്കുന്നതിനാല്‍ വര്‍ഷപാതം മൂലമുള്ള ജലം നജ്റാനിന്റെ കാര്‍ഷിക സമൃദ്ധിക്ക് എക്കാലത്തും നല്ല സംഭാവനയാണ്. കര മാര്‍ഗ്ഗവും കടല്‍ വഴിയും ലോകത്തിലെ വിവിധ വാണിജ്യ കേന്ദ്രങ്ങളുമായി അതി പ്രാചീന കച്ചവട ബന്ധവും നജ്റാനുണ്ട്. മുഹമ്മദ്‌ നബിക്ക് തൊട്ടു മുന്‍പുള്ള പ്രവാചകനായ ഇസാ നബി (യേശു) യുടെ യതാര്‍ത്ഥ അധ്യാപനങ്ങളില്‍ വിശ്വസിച്ചിരുന്ന നിഷ്കളങ്കരായ നിരവധി വിശ്വാസികള്‍ അവിടെ ജീവിച്ചിരുന്നു. യഹൂദ മതവിശ്വാസിയായ രാജാവ് ദു-നുവാസ് നിലവിലുള്ള തങ്ങളുടെ വിശ്വാസം വെടിയാനും ജൂതായിസം സ്വീകരിക്കാനും നിര്‍ബന്ധം ചെലുത്തുകയും അല്ലാത്ത പക്ഷം വധിച്ചു കളയുമെന്ന് വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശ്വാസം ഉപേക്ഷിക്കുകയോ മരണം വരിക്കുകയോ മാത്രമായിരുന്നു അവരുടെ മുന്‍പിലുള്ള മാര്‍ഗ്ഗങ്ങള്‍. തികഞ്ഞ ഏക ദൈവാരാധകരായ അവര്‍ ഉറച്ച വിശ്വാസം വെടിഞ്ഞു യഹൂദികളാകാന്‍ ‍വിസമ്മതിച്ചു. തന്റെ കോട്ടയ്ക്കു സമീപം അഗ്നിയുടെ വലിയ കിടങ്ങുകള്‍ തീര്‍ത്ത്‌ വിശ്വാസികളെ മുഴുവന്‍ ചുട്ടെരിച്ച അതി ക്രൂരമായ രാജ നടപടിക്ക് ഉ‌ഖ്‌ദൂദ് നഗരം സാക്ഷിയായി. കണ്ണു നനയിച്ച ആ കാഴ്ചയില്‍ ഇന്നും വിറങ്ങലിച്ചു നില്‍ക്കുകയാണ് ഉഖ്‌ദൂദെന്ന പ്രാചീന നഗരം. ഇരുപതിനായിരത്തോളം വിശ്വാസികളെയാണത്രെ ദു-നുവാസ് അഗ്നിനാളങ്ങള്‍ക്ക് വിഴുങ്ങാന്‍ കൊടുത്തത്. രാജാവും  കിങ്കരപ്പടയും അതു കണ്ട് ആര്‍ത്തു ചിരിച്ചുവെന്ന് ചരിത്രം!

വിശുദ്ധ ഖുര്‍ആന് ഈ സംഭവം (അസ്ഹാബുല്‍ ഉഖ്‌ദൂദ്) അനുസ്മരിച്ചു ഇപ്രകാരം പറയുന്നു:

"ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. അതായത് വിറകു നിറച്ച തീയിന്റെ ആള്‍ക്കാര്‍. അവര്‍ അതിനടുത്ത് ഇരിക്കുന്നവരായിരുന്നു. സത്യവിശ്വാസികളെ കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനും ആകാശ ഭൂമികളുടെ അധിപനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ മേലുള്ള കുറ്റം" (വി. ഖുര്‍ആന് 85: 4-9)

എത്യോപ്യ (അബ്സീനിയ)  ഭരിച്ചിരുന്ന നീതിമാനായ നജ്ജാശി (നേഗസ്) രാജാവ് ദു-നുവാസിന് ശേഷം ഉഖ്‌ദൂദ് ജയിച്ചടക്കുന്നുണ്ട്. തന്റെ പ്രധിനിധിയായി അദ്ദേഹം അബ്റഹതിനെ അവിടെ നിശ്ചയിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനിലെ അദ്ധ്യായം 105- ല്‍ പരാമര്‍ശിച്ച ആനക്കലഹ സംഭവത്തിലെ നായകന്‍ ഈ അബ്റഹതാണ്. പ്രവാചക തിരുമേനിയുടെ ആഗമനത്തോടെ ഉഖ്‌ദൂദ് നിവാസികള്‍ ഇസ്ലാമിന് കീഴ്പെട്ടു. നജ്റാനില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ പ്രവാചക സദസ്സില്‍ പലപ്പോഴും വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി അവിടെ സ്ഥാപിക്കപ്പെട്ട പള്ളിയുടെ കല്‍ത്തറയും അവശിഷ്ടങ്ങളും ഇന്നും കാണാം. ഇന്നത്തെ നജ്റാന്‍ സിറ്റിയുടെ ഒരറ്റം തന്നെയാണ് ഉഖ്‌ദൂദ് പ്രദേശം. തൊട്ടടുത്തെല്ലാം ജനവാസമുണ്ട്. ചിത്രത്തില്‍ ഉഖ്‌ദൂദ് താഴ്‌വരയുടെ വിദൂരതയില്‍ കാണുന്ന മല കടന്നാല്‍ യമനായി. ഉഖ്‌ദൂദ് ഒരു Archeologically Protected Area കൂടിയാണ്. കാണുവാന്‍ കുറെയോന്നുമില്ലെങ്കിലും ചരിത്രത്തോട് ചേര്‍ത്ത് വായിക്കുമ്പോള് ‍അകം വിങ്ങുന്ന ഒരു അനുഭവമാണ് ഉഖ്‌ദൂദ്!.

നജ്റാന്‍ ‍ യൂണിവേഴ്സിറ്റി പ്രൊഫസറും പ്രിയ സുഹൃത്തുമായ ശഫീഖിനും കുടുംബത്തോടുമൊപ്പം ഉഖ്‌ദൂദിലേക്കൊരു യാത്ര (11.05.2012)

 Entrance to the Archeological Site of  Ukhdood

 
ഉഖ്‌ദൂദിലേക്ക് ...
(WIth Prof. Shafeeq and Noonu Mol)
ഉഖ്‌ദൂദ്  താഴ്‌‌വര




ഉഖ്‌ദൂദ്  നഗരത്തിലേക്ക്

നഗര ശേഷിപ്പുകളിലൂടെ

കൊത്തിവെക്കപ്പെട്ട ലിപികള്‍

ദു-നുവാസിന്റെ കോട്ടയുടെ ഭാഗം

ചുട്ടെരിക്കപ്പെട്ടവരുടെ അസ്ഥികള്‍
(നിരവധി സ്ഥലങ്ങളില്‍ ‍ ഇങ്ങിനെ കാണാം)

ഉഖ്‌ദൂദ് നഗരം- മറ്റൊരു വീക്ഷണം

ഉഖ്‌ദൂദിലെ ആദ്യ പള്ളിയുടെ ശേഷിപ്പുകള്‍

Najran Museum

ഉഖ്‌ദൂദിലെ ലിപികള്
(@ Mesuem)
ഉഖ്‌ദൂദിലെ കലപ്പയും കപ്പിയും
(@ Mesuem)

ഉഖ്‌ദൂദ് നിവാസികള്‍ ഉപയോഗിച്ചിരുന്ന
പാത്രങ്ങള്‍ (@ Mesuem)

പ്രപഞ്ച നാഥനില്‍ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താല്‍ ജീവിതം അഗ്നിയില്‍
ഹോമിക്കേണ്ടി വന്ന ഉഖ്‌ദൂദിലെ വിശ്വാസികളുടെ ഓര്‍മ്മക്കു മുന്‍പില്‍ പ്രാര്‍ഥനയോടെ...