Thursday, August 26, 2010

ലോകം അറിഞ്ഞിരുന്നെങ്കില്‍











ചരിത്രത്തിലെ പൊള്ളുന്ന
ഓര്‍മ്മയാണ് ബദര്‍
കത്തിയമര്‍ന്ന പ്രതിരോധത്തിന്‍റെ കനല്‍
ആത്മാവില്‍ നോമ്പിന്‍റെ
തെളിമ നിറഞ്ഞൊഴുകിയ
ഒരു റമദാന്‍ പതിനേഴ്‌
ദുര്‍ബലരായ മുന്നൂറ്റിപ്പതിമൂന്നു പേര്‍
തെളിക്കാന്‍ അശ്വങ്ങള്‍ വെറും മൂന്ന്
പിന്നെ ഒരെഴുപതൊട്ടകം ചാരെ  
പടയപ്പുറം ഒരു സഹസ്രം
സായുധ സുസജ്ജ പരാക്രമികള്‍
എഴുന്നൂറിന്‍റെ ഒട്ടകക്കൂട്ടവും
കുതിക്കും കുതിരകള്‍ മുന്നൂറും

കാരുണ്യവാന്‍റെ വര്‍ഷമുണ്ടായി
മാലാഖമാര്‍ പടനയിക്കാന്‍ പറന്നെത്തി
യുദ്ധക്കളം ഇരമ്പിയുണര്‍ന്നു
ബദറിടിവാരത്തില്‍ ധൂളികളുയര്‍ന്നു
വാനില്‍ സത്യത്തിന്‍ തൂവെള്ളക്കൊടിപാറി
കളങ്കമേശാത്ത വിശ്വാസം
പൊടിപിടിച്ച നിഷേധത്തിന്‍റെ
കറുത്ത തേറ്റകളെ പിഴുതെറിഞ്ഞു

കാലം ചരിത്ര പാഠത്തിനു മുകളില്‍
അതിന്‍റെ മാറാല തീര്‍ത്ത ഇന്ന്
ബദര്‍ ചിലര്‍ക്ക് വെറും രാക്കഥ
കഥാ പ്രസംഗത്തിന്‍റെ ത്രഡ്
വിഭവമൊരുക്കാനുള്ള വിത്ത്
തിരിതാഴ്ത്തിയ ചെറു വെട്ടത്തില്‍
വഴിവിട്ട ജിഹാദി വട്ടങ്ങള്‍
ഏച്ചു കെട്ടുന്ന അനര്‍ഹമായ കയര്‍
അര്‍ത്ഥിക്കുവാന്‍ നാഥനപ്പുറം
വിരോധാഭാസത്തിന്‍റെ അത്താണി

ലോകം അറിഞ്ഞിരുന്നെങ്കില്‍...
പോരാളികളുടെ ത്യാഗം
ആ പോരാട്ടത്തിന്‍റെ കാമ്പ്
കലര്‍പ്പില്ലാത്ത ആ സന്ദേശം
ഉള്ളില്‍ നേര്‍ക്കു നേരെയുള്ള
സമര്‍പ്പണത്തിന്‍റെ മന്ത്രവുമോതി
അവരുയര്‍ത്തിയ പതാകയുടെ പകിട്ട്!

Thursday, August 19, 2010

നമ്മെ നാം വിളിച്ചുണര്‍ത്തുക


മലയാളത്തിലെ പ്രസിദ്ധമായ ഒരു ചാനലില്‍ റമദാന്‍ 
സന്ദേശം നല്‍കുകയായിരുന്നു സാമൂഹ്യ രംഗത്ത്
അറിയപ്പെടുന്ന ഒരു മുസ്ലിം വനിത.

"റമദാന്‍ ആസന്നമായാല്‍ രുചികരമായ ഭക്ഷണവും പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങളും സാമഗ്രികളും നേരത്തെ തന്നെ ഒരുക്കി വെക്കും. നോമ്പ് ദിവസങ്ങളില്‍ ഉച്ചയാകുന്നതോട് കൂടി വിവിധ ഇനങ്ങള്‍ ഒരുക്കാന്‍ ആരംഭിക്കും. രാത്രി നമസ്കാരം കഴിഞ്ഞു പുരുഷന്മാര്‍ തിരിച്ചു വരുമ്പോള്‍ നല്‍കാനുള്ള മറ്റു വിഭവങ്ങള്‍ വേറെയും . അത്താഴത്തിനു മുണ്ട് രുചിയൂറുന്ന...."  ഇങ്ങിനെ പോകുന്നു അവരുടെ വിശദീകരം!!

റമദാനിനെക്കുറിച്ച് ഒരു സാധാരണക്കാരനുള്ള അബദ്ധ ധാരണകള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഇവരും ചെയ്തത്!!

എന്തുകൊണ്ട് റമദാനും അതിലെ വ്രതവും ?
ഈ ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും കൃത്യമായി വിശദീകരിക്കപ്പെടാറില്ല.
മാനവകുലത്തിന് മാര്‍ഗ ദര്‍ശകമായ വിശുദ്ധ ഖുര്ആ‍നിന്‍റെ അവതരണം
ആരംഭിച്ചത് റമദാനിലാണ്. അതിനുള്ള നന്ദിപ്രകാശനമാണ് ഈ മാസത്തിലെ
വ്രതം. ഇതാണ് വസ്തുത.

ഭക്ഷണമൊരുക്കലിന്‍റെയും ധനവാന്‍റെ ഔദാര്യത്തിനായി പാവങ്ങളുടെ
അലച്ചിലിന്‍റെയും മാസമായി റമദാന്‍ വിലയിരുത്തപ്പെട്ടുകൂട.
പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളോ വ്യാഖ്യാനങ്ങളോ
ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്!

ദേഹേചകളെ മുഴുവന്‍ വെടിഞ്ഞു ദൈവഹിതത്തിന്‍റെ വഴിയിലേക്ക്
നേര്‍ക്കുനേരെ നടന്നടുക്കാനുള്ള  അവസരമാണ് റമദാന്‍.
"ഒരു റമദാനിനു സാക്ഷിയായിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവനേക്കാള്‍
നഷ്ടകാരിയായി മറ്റാരുണ്ട് " എന്ന പ്രവാചക വചനം നമ്മെ തൊട്ടുണര്‍ത്തുക.
വന്നുപോയ പാപങ്ങളോര്‍ത്ത് കരയാന്‍... മാപ്പിരക്കാന്‍...
മനസ്സ് കഴുകി വെടിപ്പാക്കാന്‍... വിശ്വാസത്തിന്‍റെ പുതിയ ഊര്‍ജ്ജം
ആവാഹിക്കാന്‍... ധനവും ശരീരവും മനസ്സും സ്ഫുടം ചെയ്തെടുക്കാന്‍ ...
അതിനു മതം നിശ്ചയിച്ച പ്രത്യേകമായ  മുപ്പതു നാളുകളെ നമ്മള്‍
വികലമാക്കാതിരുന്നാല്‍ മതി!

മനുഷ്യകുലത്തിനുള്ള മോക്ഷദായക ഗ്രന്ഥമാണ്‌ വിശുദ്ധ ഖുര്‍ആന്‍അത് മുസ്ലിംകളുടെ മാത്രം സ്വകാര്യ സ്വത്തല്ല. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രവാചകനായ മുഹമ്മദ്‌ നബിയിലൂടെ ഘട്ടം ഘട്ടമായി അത് കൈമാറപ്പെട്ടു.. സൃഷ്ടികര്‍ത്താവിന്‍റെ സവിധത്തില്‍ നിന്നും മുഴുവന്‍ മനുഷ്യകുലത്തിനും വഴികാട്ടിയായി അവതീര്‍ണ്ണമായ അവസാനത്തെ വേദം. വിശാലമായ ഈ കാഴ്ചപ്പുകളെയെല്ലാം തെറ്റായോ  സങ്കുചിതമായോ വ്യാഖ്യാനിക്കുമ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുന്നു. അതിനുത്തരവാദികള്‍ ഇസ്ലാമിന്‍റെ ലേബളില്‍ പ്രത്യക്ഷപ്പെടുന്നവര്‍
തന്നെയാവുകയാണ് പലപ്പോഴും  പതിവ്!

വായിക്കുന്നവര്‍ അവരുടെ വായനയില്‍ നിര്‍ബന്ധമായും ഉള്‍പെടുത്തേണ്ട ഗ്രന്ഥമാണ്  ഖുര്‍ആന്‍. പഠിക്കുന്നവര്‍ അവരുടെ പഠനത്തിന്‍റെ ഭാഗമാക്കേണ്ടതും. കാരണം അത് മാനവകുലത്തിന്‍റെ വിചാരവും ആചാരവും ജീവിത ശൈലിയും മാറ്റി പ്രതിഷ്ടിക്കുകയും സത്യത്തിലേക്കും തിരിച്ചറിവിലേക്കും വഴി നടത്തുകയും ചെയ്യുന്നു.

ഖുര്‍ആന്‍...
ഏറ്റവും വായിക്കപ്പെടുന്ന ഗ്രന്ഥമാണ്. അത് ചരിത്രത്തില്‍ തുല്യതയില്ലാത്ത
പരിവര്‍ത്തനം സാധ്യമാക്കി. പ്രപഞ്ചത്തെ തുറന്ന പുസ്തകമായി അവതരിപ്പിക്കുന്ന
ഖുര്‍ആന്‍ കാര്യങ്ങളെ യുക്തിഭദ്രമായി സമീപിക്കുന്നു. അതിന്‍റെ വിജ്ഞാനവ്യാസം
പരിമിതികളില്‍ ഉടക്കി നില്കുന്നില്ല. അത് ഗദ്യമോ പദ്യമോ വൃത്തതാള നിബദ്ദമോ അല്ല. എന്നാല്‍ അതില്‍ ഗദ്യപദ്യ വൃത്തതാള നിബദ്ദമുണ്ട്. അതൊരു ശാസ്ത്ര ഗ്രന്ഥമല്ല... അതില്‍ ശാസ്ത്രമുണ്ട്. ചരിത്ര ഗ്രന്ഥമല്ല... അതില്‍ ചരിത്രമുണ്ട്. നിയമപുസ്തകമല്ല... അതില്‍ നിയമമുണ്ട്. നാഗരികതയുടെ ഏടല്ല... അതില്‍ നാഗരികതയുണ്ട്. ഇഹലോകവും പരലോകവുമുണ്ട്.

അതിനാല്‍ ഖുര്‍ആനിന്‍റെ അവതരണ മാസം അതിന്‍റെ പഠനത്തിനുള്ള
ഊര്‍ജ്ജദായക മാസമായിത്തീരട്ടെ; സകല മനുഷ്യര്‍ക്കും!

'മരുഭൂമിയിലെ യാത്രക്കാരന്‍' എന്ന കവിതയില്‍ ജിബ്‌രീല്‍ നബിയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട രംഗം പി.കുഞ്ഞിരാമന്‍ നായര്‍ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്:

"ഉഷസ്സിന്‍റെ നേരിയ നീരാളത്തിരി നീക്കി തനിത്തങ്ക വിമാനത്തില്‍ ശൂന്യമായ മരുഭൂമിയില്‍ വന്നിറങ്ങിയ ഏതോ ദൈവദൂതന്‍ അര്‍ധ നിദ്രിദനായ ആ യുവാവിനെ ചുംബിച്ചു. മുഹമ്മദുണര്‍ന്നു. ഈ തന്നില്‍ താനല്ലാത്ത ഒരാള്‍ ഉള്ളില്‍നിന്ന്, ജ്യോതിര്‍ മണ്ഡലത്തില്‍ പുഞ്ചിരി തൂകുന്നതായി ആ ഭക്തന്‍ കണ്ടു. യജമാനന്‍റെ മുന്‍പില്‍ ഭ്രുത്യനെന്ന പോലെ ഞൊടിയിടനേരം ആ ജ്യോതിസ്സിന്‍റെ മുന്‍പില്‍ മുഹമ്മദ്‌ അനങ്ങാതെ നിന്നു. "മുഹമ്മദ്‌ എഴുന്നേല്‍ ക്കൂ, ഇരുളില്‍ മയങ്ങിയ ലോകത്തെ വിളിച്ചുണര്‍ത്തൂ....."- ഒരശരീരിയുണ്ടായി. ഒരിടി വരവുണ്ടായി. ഒരു നിശ്ശബ്ദ ശാസനയുണ്ടായി"

നമ്മെ നാം വിളിച്ചുണര്‍ത്തുക
അതിനാവട്ടെ ഈ മാസം!

Tuesday, August 10, 2010

റമദാന്‍ ചിന്തകള്‍










കാരുണ്യമൊഴുകും പുതു നിലാവാസന്ന മിനി-
പുണ്യം നിറഞ്ഞൊഴുകും പകലിരവു താരുണ്യം
സ്നേഹം നിറംചേര്‍ത്ത നിമിഷങ്ങളിഴ ചേര്‍ക്കാന്‍
കച്ച മുറുക്കാം കളങ്കമുടച്ചെറിയാം

ധനവാന്‍ വിശപ്പിന്‍റെ രുചിയെ രുചിച്ചറിയും
ധനമില്ലാ പാവങ്ങള്‍ കണ്പാര്‍ത്തു കാത്തിടും
സ്വര്‍ഗീയ വാടം മലര്‍ക്കെ തുറന്നിടും
നാരക വാതില്‍ അടച്ചു താഴ്പൂട്ടിടും

അന്ത്യയാമങ്ങളിനി നാഥനു നല്‍കിടാം
ഭാരമിരക്കാം ഭാവിയെ കാത്തിടാം
വൃദ്ധി വികാസത്തിന്‍ തേരേറി നീങ്ങുവാന്‍
നിമിഷ ബിന്ദുക്കളെ കോരിയെടുത്തിടാം

നാവില്‍ സ്തുതിയുടെ കീര്‍ത്തനം കോര്‍ത്തിടാം
നോവും നീറ്റലും സവിധമര്‍പ്പിച്ചിടാം
മൂഡ ദുരാര്‍ത്തികള്‍ മൂടിയൊതുക്കിടാം
ഭാവ വൈചിത്ര്യത്തിന്‍ അടിവേരറുത്തിടാം

കൈകളുയര്‍ത്തി കരഞ്ഞു കറ തീര്‍ക്കാന്‍
പാപക്കല നീക്കി ഹൃത്തം മിനുക്കുവാന്‍
കൂത്താടി വാഴുന്ന ലോഭങ്ങളില്ലാത്ത
മാസം റമദാനെ മാറോടു ചേര്‍ത്തിടാം

കുന്നായ്മ വേണ്ടയിനി കുത്തിപ്പറയേണ്ട
ക്ഷോഭ ലോഭാതികള്‍ തടവു തീര്‍ത്തീടേണ്ട
ത്യാഗ പരിശ്രമ പര്‍വ്വത്തെ വെറുമൊരു
താലി പൊട്ടിക്കുന്ന ജോലിയാക്കീടേണ്ട

വിശ്വപ്രകാശം പരത്തി മേവുന്നൊരീ
വിശ്വവി മോചന ഗ്രന്ഥം പുണര്‍ന്നിനി
സന്‍മാര്‍ഗ്ഗ ദര്‍ശന വീഥിയില്‍ മുന്നിടാം
ആത്മവികാസത്തിന്‍ വാനില്‍ പറന്നിടാം

Sunday, August 1, 2010

മാധ്യമ വിചാരം














ഒന്നാം പേജു പാര്‍ട്ടിക്കാര്‍ക്കു നല്‍കി
വെണ്ടക്ക നിരത്തി ചേരുവ ചേര്‍ത്തു
എഡിറ്റോറിയല്‍ കോളത്തില്‍
തലമുതിര്‍ന്ന എഡിറ്ററുടെ ജലദോഷം
വലതു ചാരത്ത്‌ കൂലിക്കെഴുതുന്ന
കോമളന്‍ സാറിന്‍റെ അവലോകനം
താഴെ അര്‍ദ്ധസത്യത്തില്‍ തീര്‍ത്ത
ആറു കോളത്തിന്‍റെ അതിശയോക്തി
പിന്നെ കത്തുകളും കുത്തുകളും
വാചക പാചക മേളകള്‍ വേറെയും


പ്രാദേശികത്തില്‍ പാമ്പു പിടിയന്‍
പ്രഭാകരന്‍ മുഴച്ചു നിന്നു
ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞ
വിദ്ധ്യാര്‍തഥിനിയുടെ ദുരന്തം
മാതൃവിലാപത്തിന്‍റെ ചിത്രശകലങ്ങള്‍
രക്തമുറ്റുന്ന കണ്ണുകള്‍
ആല്‍മരത്തില്‍ തൂങ്ങിച്ചത്ത
അന്തപ്പന്‍റെ അവസാനത്തെ കത്ത്
ബലാല്‍സംഘങ്ങളുടെ ത്രസിപ്പിക്കുന്ന
വാര്‍ത്തകള്‍ പന്ത്രണ്ടെണ്ണം
മൂര്‍ദ്ധാവില്‍ അടിയേറ്റു
തലപിളര്‍ന്ന തങ്കയുടെ റിപ്പോര്‍ട്ട്‌
തച്ചുകൊന്ന താടിക്കാരന്‍
മാരന്‍ കോരുവിന്‍റെ കഥനം
അങ്ങിനെയങ്ങിനെ.....


അന്താരാഷ്ട്രം പതിവില്‍ കൂടുതല്‍
'ഭീകര' അട്ടിമറികളാല്‍ സമ്പുഷ്ടം
ബോംബും തുപ്പാക്കിയും ആവശ്യത്തിന് 
നുഴഞ്ഞുകയറ്റക്കാരും കൊടുംഭീകരരും
പട്ടാളത്തിന്‍റെ പിടിയില്‍
'മതഭ്രാന്ത'രുടെ ക്രൂരതയും കൂത്തും
സമാധാനത്തിന്‍റെ പാശ്ചാത്യന്‍
ഉണര്‍ത്തുപാട്ടുകളും ശീലും
പാവം ഇസ്രായേലിന്‍റെ കണ്ണീരും
ഫലസ്തീനികളുടെ താണ്ഡവവും


പിന്നാമ്പുറത്തെ താളു മുഴുവന്‍
കണ്ണഞ്ചുന്ന വര്‍ണ്ണങ്ങളുടെ
മസാലകള്‍ തേച്ചു വെച്ചിട്ടുണ്ട്
അതിശയോക്തിയുടെ വിവരണം
ചാര്‍ത്തി മൊഞ്ചു കൂട്ടണം
അതുകൂടി ക്കഴിഞ്ഞാല്‍
ഇഷ്ടാനിഷ്ടങ്ങളുടെ കറുത്ത മഷിപുരട്ടി
വിഷം ചേര്‍ത്ത ഉമിനീരുകൊണ്ട്
കമ്പോസ് ചെയ്തു വിളമ്പാം
എല്ലാം 'മോഡി' യായാല്‍
പുറത്തു വിതരണക്കാരന്‍റെ
ഒംനിവാന്‍ കിതക്കാന്‍ തുടങ്ങും!!