Monday, September 21, 2015

മാഷില്ലാത്ത സ്റ്റാഫ് റൂം...

നിലമ്പൂരിൽ എത്തും മുൻപേ പശ്ചിമഘട്ടം ശിരസ്സുയർത്തി നിൽക്കുന്നത് കാണാം. ബസ്സിന്റെ മുൻഭാഗത്തെ ചില്ലിലൂടെ മാഷങ്ങോട്ടു ചൂണ്ടി. "ആ മല കയറി വേണം നമുക്ക് യാത്ര ചെയ്യാൻ...അവിടെയാണ് നാടുകാണി ചുരം". ഒരു ഒൻപതാം ക്ലാസുകാരന്റെ എല്ലാ ആശ്ചര്യങ്ങളോടും കൂടി ഞാനും കൌതുകം കൂറി. വർഷം 1984... മൈസൂരിലേക്കുള്ള യാത്രയാണ്. സ്കൂൾ എക്സ്കേർഷൻ. ആ പദം പോലും അന്ന് വല്ലാത്തൊരാവേശമായിരുന്നു. സ്കൂൾ ടൂറാണോ...ഹനീഫ മാഷുണ്ടാകും നയിക്കാൻ. മൈസൂരും ശ്രീരംഗപട്ടണവുമൊക്കെ ചരിത്രം ചേർത്തുവെച്ച് മാഷ്‌ മായാത്ത അനുഭവമാക്കി. പിന്നെ പലപ്പോഴും അവിടങ്ങളൊക്കെ സന്ദർശിച്ചെങ്കിലും ആ സ്കൂൾ യാത്രയുടെ മധുരത്തോളം വന്നിട്ടില്ല. 

SSLC ക്ക് ശേഷവും പലയിടങ്ങളിൽ മാഷെ സന്ധിച്ചു. അടുത്ത പ്രദേശത്തുകാരൻ, നല്ല കർഷകൻ, പൊതു സമൂഹത്തിന്റെ കരുത്ത്, സംഘടനാ വൃത്തങ്ങളിൽ സജീവ സാന്നിധ്യം. ചിലയിടങ്ങളിൽ ഞാൻ വേദിയിലും മാഷ്‌ സദസ്സിലുമായി. എന്നിലെ സംഘാടകനെ പ്രോത്സാഹിപ്പിച്ചു. 1994 ൽ പഠിച്ച സ്കൂളിൽ തന്നെ അധ്യാപകനായപ്പോൾ ഞങ്ങൾ സഹപ്രവർത്തകരായി. പ്രചോദിപ്പിച്ചു...തിരുത്തി...തർക്കിച്ചു...കൂടെയിരുന്ന് ഉറക്കെച്ചിരിച്ചു. മാഷുടെ മക്കൾ എന്റെ വിദ്യാർഥികളായി. അങ്ങിനെ ചിലപ്പോഴെങ്കിലും ഞാൻ ഗുരുവും മാഷ്‌ രക്ഷിതാവുമായി. മഴയും വെയിലും മഞ്ഞും മാറിമാറിയെത്തി. മാഷും വൈകാതെ ഞാനും ഹയർ സെക്കണ്ടറിയിലേക്ക് പ്രമോഷനായി. ഇതിനിടയിൽ കുടുംബങ്ങൾക്കിടയിലെ ചില വിവാഹങ്ങൾ ഞങ്ങളെ ബന്ധുക്കളാക്കി. അടുപ്പത്തിന് പിന്നെയും ആഴം വർദ്ധിച്ചു.

മാഷുണ്ടോ...സ്റ്റാഫ് റൂം സജീവമായിരിക്കും. ചിലപ്പോൾ ഒച്ചയും ബഹളവുമാകും. എത്ര ശബ്ദമുയർന്നാലും അതിൽ സൗഹാർദ്ധത്തിന്റെ അലകൾ തന്നെയാവും വേലിയേറ്റം സൃഷ്ടിക്കുക. മാഷില്ലാത്ത ദിവസം സ്റ്റാഫ് റൂമിന് സജീവത കുറയും. 2006 മുതൽ ലീവെടുത്ത് ഞാൻ വിദേശത്തായി. വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു. അവിശ്വസനീയമായ ഒരു വാർത്ത ഒരിക്കൽ എന്റെ കാതിൽ അലച്ചു. മാഷ്‌ ലീവിലാണ്... കരൾ രോഗം പിടി മുറുക്കുന്നു...വൈകാതെ ഫോണിൽ വിളിച്ചു സംസാരിച്ചു. അങ്ങേ തലക്കൽ വാക്കുകളുതിർന്നത് ഏറെ പതിഞ്ഞ സ്വരത്തിലായിരുന്നു!. എന്റെ ദുഃഖം കഅബാലയാത്തിന്റെ തിരു മുറ്റത്ത് ഉള്ളുരുകിയ പ്രാർത്ഥനയാക്കി. ഇടക്കെല്ലാം ക്ഷേമങ്ങൾ അന്വേഷിച്ചു.

2010 ലെ വെക്കേഷൻ സമയത്ത് നേരിൽ കാണാൻ പോയി. കോലായിലെ കസേരയിൽ ക്ഷീണിതനായി മാഷെ കണ്ടു. പതിവു ശൈലിയിൽ കുറെ സംസാരിച്ചു. സ്വന്തം ക്ഷീണം മറച്ചു വെക്കാൻ ഇടക്കിടെ ശ്രമിച്ചു. പരിഭവങ്ങളുടെ നിഴലാട്ടം തെല്ലുമില്ലാതെ വിശേഷങ്ങൾ പങ്കുവെച്ചു. പ്രവാസത്തിന്റെ കയ്പും മധുരവും ചോദിച്ചറിഞ്ഞു. കരൾ മാറ്റിവെക്കൽ ഒരു പ്രതീക്ഷയായി ഇടക്കെവിടെയോ സൂചിപ്പിച്ചു. പക്ഷെ കാലം കാത്തുനിന്നില്ല. 2011 ഒക്ടോബർ അവസാനവാരം സർവീസിലിരിക്കെ മാഷ്‌ ജീവിതത്തിന്റെ പടിയിറങ്ങി. മരണ സമയത്ത് ഞാനും നാട്ടിലുണ്ടായിരുന്നു.

മാസങ്ങൾക്കു മുൻപ് പ്രവാസം അവസാനിപ്പിച്ചു സ്ഥാപനത്തിൽ തിരിച്ചെത്തിയപ്പോൾ മാഷുടെ അസാന്നിധ്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. സ്റ്റാഫ് റൂമിൽ ആ ശബ്ദമില്ല...തമാശക്കാരനില്ല..കളങ്കമില്ലാത്ത ആ വലിയ മനസ്സിന്റെ ഉടമയില്ല; മാഷില്ലാത്ത സ്റ്റാഫ് റൂം...അതിന്റെ ഭാവം തന്നെ മാറിയിട്ടുണ്ട്. വാക്കുകൾ കടം കൊണ്ടാലും പറഞ്ഞറിയിക്കാനാവാത്ത ആ ശൂന്യതയിൽ മുഴുക്കെ ഞാനെന്റെ മൗനത്തിൽ പൊതിഞ്ഞ പ്രാർഥനകൾ നിറക്കുന്നു സാർ...

Sunday, March 22, 2015

മാന്ത്രിക വക്രം










ആരോഗ്യവും അഴകും
നീലാകാശത്തിനു കീഴെ
പാറി മറയുന്ന
മേഘക്കീറുകൾ

എന്നിട്ടും...
പറഞ്ഞു പറ്റിക്കാൻ
മനസ്സിനും,
കൈപും മധുരവും
കലർത്തി
കണ്‍കെട്ടു കാട്ടാൻ
കാലത്തിനും
എന്തൊരു മിടുക്ക്!

ഓരോ തലമുറയും
പിൻഗാമികൾക്കായി
വിയർക്കുന്നു
മാന്ത്രിക വക്രത്തിൽ
വാടിയൊടുങ്ങുന്നു!