Thursday, September 4, 2014

ഓർക്കാൻ ഒരാൾ...

നമസ്കാരത്തിന് കൃത്യമായി പള്ളിയിലുണ്ടാകും അക്തർ ബായി. എഴുപതിനടുത്ത പ്രായം. സ്ഥിരമായി ധരിക്കാറുള്ള ജുബ്ബയുടെ ഇടതു കീശ പിന്നിക്കീറിയിട്ടുണ്ട്; അയാളുടെ ജീവിതം പോലെ തന്നെ!. സ്വർണ്ണ നിറത്തിലുള്ള നൂലുകൾ പിടിപ്പിച്ച ഒരു പഴയ തൊപ്പിയുണ്ട് ഭായിക്ക്. അയാളുടെ ആകെയുള്ള അലങ്കാരം. നമസ്കാര ശേഷം ദീർഘനേരം കൈകളുയർത്തി പ്രാർഥിക്കുന്നത് കാണാം. കണ്ണുകൾ പാതി ചിമ്മി മനസ്സുരുകിയ പ്രാർത്ഥന. അതൊരു ശീലമാണ് ഭായിക്ക്. കാണുമ്പോൾ ചെറുതായൊരു ചിരി. അത്രയേ ഞങ്ങൾ തമ്മിലറിയൂ. ഒരു കമ്പനിയുടെ തൊഴിലാളികളെ സൈറ്റിൽ എത്തിക്കലും തിരിച്ചു കൊണ്ടു വരലുമാണ് ഇപ്പോഴത്തെ ജോലി. അര നൂറ്റാണ്ടു കാലമായി വളയം പിടിക്കുന്നുണ്ട് ആ കൈകൾ. ഇവിടെ തന്നെ രണ്ടര പതിറ്റാണ്ടു കഴിഞ്ഞു. ഒരു വൈകുന്നേരം അടുത്തു കിട്ടയപ്പോഴാണ് ആ മനുഷ്യന്റെ ജീവിതം തൊട്ടറിഞ്ഞത്.

പാകിസ്ഥാനിലെ ജാഫറാബാദ് ജില്ലയിൽ ഒരു ഉൾഗ്രാമത്തിലാണ് വീട്. ഭാര്യ നേരത്തെ മരിച്ചു. കടുത്ത പനിയായിരുന്നു തുടക്കം. ഏക മകൾ സാമിറയുടെ വിവാഹം കൂടി കഴിഞ്ഞതോടെ അക്തർ ബായി ശരിക്കും ഒറ്റപ്പെട്ടു. ശ്രദ്ദിക്കാനും സ്നേഹിക്കാനും ബന്ധുക്കൾ നന്നേ കുറവും. വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടു മൂന്നു വർഷം സാമിറ പിതാവിനെ ഇടക്കിടെ വന്നു കാണുമായിരുന്നു. അദ്ദേഹം തിരിച്ചും. മരുമകൻ മുഹമ്മദ്‌ മഖ്സൂദ് ജോലി തേടി അൽപം ദൂരേക്ക്‌ താമസം മാറിയതോടെ ആ ബന്ധത്തിലും ക്ളാവു പിടിക്കാൻ തുടങ്ങി. ക്രമേണ അവരുടെ വരവു നിലച്ചു. മരവിച്ച മനസ്സുമായി കഴിയുന്ന അക്കാലത്താണ് സൗദിയിലേക്ക് വിസ തരപ്പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല. ഉള്ളതു വിറ്റു. വിസക്കും യാത്രക്കുമുള്ളത് കഴിച്ച് ബാക്കി മകൾക്ക് നല്കി. വളരെ ചെറിയ ശമ്പളത്തിന് ഡ്രൈവറുടെ ജോലിക്കായി വിമാനം കയറി. ജോലിക്കപ്പുറം, വിശുദ്ധ മക്കയും പ്രവാചക നഗരവുമൊക്കെ ആ മനസ്സിന്റെ ആഗ്രഹങ്ങളായിരുന്നിരിക്കണം.

തബൂക്കിലായിരുന്നു സ്പോണ്സർ. രണ്ടു വർഷം കഴിഞ്ഞു കാണും. ഒരു ദുരന്ത വാർത്ത അക്തർ ബായിയെ തേടിയെത്തി. സാമിറയെ വീടിനകത്ത് മരിച്ച നിലയിൽ.............! വാർത്ത ആ പിതാവിന്റെ കാതിലെത്തുന്നതിന്റെ  ഇരുപത് ദിവസം മുൻപായിരുന്നു പോലും സംഭവം. ആരൊക്കെയോ വഴി വൈകിയാണ് നാട്ടിലുള്ളവർക്ക്  ബന്ധപ്പെടാനായത്. തന്റെ ചുറ്റും ഒരു വലിയ ചുഴി രൂപപ്പെട്ട് അതിൽ ആണ്ടു പോകുന്നതായി ഭായിക്ക് തോന്നി. മരുഭൂമിയുടെ വന്യതയും ജിവിതത്തിലെ ചവർപ്പും ഒരു പോലെ ബോധ്യമായ ദിനങ്ങൾ. ആഴക്കടലിൽ തുഴ നഷ്ടപ്പെട്ട വഞ്ചിക്കാരനെ പോലെയായി ജീവിതം. കയ്പേറിയ ഓർമ്മകളുടെ ഓളങ്ങളിൽ പള്ളിയും നമസ്കാരവും പ്രാത്ഥനയുമൊക്കെ ഭായിയുടെ അനുഭൂതിയായി മാറി.

എന്റെ ശിരസ്സു താണു. ഗദ്ഗദം ജലകണങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ആ കണ്ണുകളിൽ ഞാനെങ്ങിനെ നോക്കും. ഞങ്ങള്ക്കിടയിൽ അവിചാരിതമായി ഉറഞ്ഞ മൗനം ഭേദിച്ചത് അദ്ദേഹമാണ്. " ഇനി... മടക്കമില്ല, ഇവിടെ മരിക്കണം...അതാണാഗ്രഹം...". ആ വാക്കുകൾ ബാക്കിയുണ്ടായിരുന്ന എന്റെ ചോദ്യങ്ങളെ മുഴുവൻ ബാഷ്പമാക്കി. തൊട്ടടുത്ത പള്ളിയിൽ നിന്ന് മഗ്'രിബ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങി. കൈകളുയർത്തി വേണ്ടുവോളം പ്രാർഥിക്കാനാവും, അക്തർ ബായി ധൃതിയിൽ പള്ളിയുടെ ഭാഗത്തേക്ക് ചുവടുകൾ വെച്ചു. മങ്ങിയ പ്രകാശത്തിലും ആ പഴയ  തൊപ്പിയിലെ നൂലുകൾ തിളങ്ങി. ദൂരെ..., സൂര്യൻ ചിതറിപ്പോയ ചെഞ്ചായം കൊണ്ട്, ആകാശം പല ചിത്രങ്ങൾ വരച്ചിരിക്കുന്നു!.