Sunday, August 21, 2011

ദരിദ്രന്‍റെ അവകാശം



ജീവിതം നിലനിര്‍ത്താനാവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം എന്നിവ ലഭ്യമല്ലാത്ത അവസ്ഥയെ ദാരിദ്ര്യം എന്നു വിളിക്കാം. ഇതില്‍ നിന്നു കരകയറാന്‍ ഭിക്ഷാടനം ഒരു തൊഴിലായി സ്വീകരിച്ചവര്‍ നമ്മുടെ സമൂഹത്തില്‍ നിരവധിയാണ്. അപരന്‍റെ മുന്‍പില്‍ കൈ നീട്ടുന്നതിനു തങ്ങളുടെ അഭിമാനം അനുവദിക്കാത്തതിനാല്‍ പ്രയാസങ്ങളുടെ നോവും നീറ്റലും അറിയിക്കാതെ ഒതുങ്ങി ജീവിക്കുന്നവര്‍ വേറെ. ഈ രണ്ടാമത്തെ ഗണത്തില്‍ പെടുന്നവരെ സൂചിപ്പിക്കുവാന്‍ അറബിയില്‍ പ്രയോഗിക്കുന്ന പദമാണ് 'മിസ്കീന്‍'. സമൂഹം നിര്‍ബന്ധമായും കാണേണ്ടതും എന്നാല്‍ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യുന്ന വിഭാഗം. അനാഥര്‍, അബലര്‍, നിരാലംബര്‍, വിധവകള്‍, അംഗവൈകല്യമുള്ളവര്‍, വയോധികര്‍, മനോരോഗികള്‍, സാംക്രമിക രോഗമുള്ളവര്‍ തുടണ്ടി ഈ നിര നീണ്ടു പോകുന്നു. ദക്ഷിണ പൂര്‍വ്വേഷ്യന്‍ മേഖലയിലെ ദരിദ്രരാണ് ലോക ദരിദ്രജനതയില്‍ ഭൂരിഭാഗവും. ഇതില്‍ ഇന്ത്യ മുന്‍പന്തിയില്‍ നില്ക്കുന്നു. ഗ്രാമതലത്തിലെ ദാരിദ്ര്യം നഗരതലത്തിലേതിനെ അപേക്ഷിച്ച് രൂക്ഷവും വ്യാപകവുമാണ്. അതിന്റെ ഘടനയും സ്വഭാവവും നഗരതലത്തിലേതിനെക്കാള്‍ വ്യത്യസ്തവുമാണ്.

സത്യത്തില്‍ ഭൂമുഖത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഉപയോകിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. ഉള്ളവന്‍ ദുര്‍വ്യയം ചെയ്യുകയും ഇല്ലാത്തവന് നല്‍കേണ്ടത്‌ തടയപ്പെടുകയും ചെയ്യുമ്പോള്‍ സമ്പന്നന്‍ ഉയരുകയും ദരിദ്രന്‍ കൂടുതല്‍ തളരുകയും ചെയ്യുന്നു. . മനുഷ്യന്റെ ദുരയും പൂഴ്ത്തിവെപ്പും ദുര്മോഹങ്ങളും ഇതിനു ആക്കം കൂട്ടുന്നുണ്ട്!

 പരിഹാരം.........?

സാമ്പത്തിക രംഗത്തെ പ്രയോകിക വിതരണവും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്‍റെ ക്രിയാത്മക രീതിയുമാണ് ഇസ്‌ലാം വിവക്ഷിക്കുന്ന സകാത്ത് സംബ്രദായം. തന്‍റെ സമ്പത്തില്‍ നിശ്ചിത പരിധി (നിസ്വാബ്) എത്തിക്കഴിഞ്ഞാല്‍ ഓരോരുത്തരും നിര്‍ബന്ധമായും നല്‍കേണ്ട ദാനമാണിത് . എല്ലാ വരുമാന ഇനങ്ങള്‍ക്കും പരിധിയെത്തിയാല്‍ ഇത് നിര്‍ബന്ധമാണ്‌. പക്ഷെ മുസ്ലിംകള്‍ക്കിടയില്‍ പലരും പ്രസ്തുത വിഷയത്തില്‍ അജ്ഞത നടിക്കുകയോ
ഇക്കാര്യം  സൌകര്യപൂര്‍വ്വം വിസ്മരിക്കുകയോ ചെയ്യുന്നു. പലപ്പോഴായി നിര്‍ധനര്‍ക്ക് നല്‍കുന്ന ഒറ്റപ്പെട്ട സഹായങ്ങള്‍ നിര്‍ബന്ധ ദാനമാകുന്ന സക്കാത്തിന്‍റെ കണക്കിലെഴുതി ആശ്വാസമടയുന്നവരാന് ഏറെ പേരും. അത് ഐചികദാനം (സ്വദഖ) മാത്രമേ ആകുന്നുള്ളൂ. നിര്‍ബന്ധ ദാനം (സക്കാത്ത്) ആകുന്നില്ല. സക്കാത്ത് സത്യത്തില്‍ ദരിദ്രന്‍റെ അവകാശമാണ് അല്ലാതെ ധനികന്റെ ഔദാര്യമല്ല. നമസ്കാരം, നോമ്പ്, സക്കാത്ത് എന്നിവ ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭ ങ്ങളില്‍ ഇഴചേര്‍ന്നു നിക്കുന്ന കര്‍മ്മങ്ങളാണ്.ഇതില്‍ രണ്ടെണ്ണം മാത്രം
പ്രയോഗവല്‍ക്കരിക്കുകയും ഒന്നിനെ പാടെ അവഗണിക്കുകയും ചെയ്യുന്നത് തികഞ്ഞ അപരാധമത്രേ!

തങ്ങളുടെ സ്വത്തുക്കളില്‍ ചോദിച്ചു വരുന്നവര്‍ക്കും ഉപജീവനം തടയപ്പെട്ടവര്‍ക്കും നിര്‍ണ്ണിത അവകാശ മുണ്ടെന്നും അത് നല്‍കല്‍ വിശ്വാസിലളുടെ ലക്ഷണമാണെന്നും വിശുദ്ധ ഖുര്‍ആന്‍ (70:24,24) അസന്നിഗ്ദമായി അറിയിക്കുന്നുണ്ട്.

ഒന്നാം ഖലീഫ അബൂബക്കര്‍ (റ) ഭരണ മേറ്റെടുത്തപ്പോള്‍ അദ്ദേഹം ഇപ്രകാരം പ്രഖ്യാപിച്ചു: "അല്ലാഹുവാണ് സത്യം; നമസ്കാരത്തിനും സകാത്തിനുമിടയില്‍ വേര്‍തിരിവ് കാണിക്കുന്നവരോട് ഞാന്‍ സമരം ചെയ്യുന്നതാണ്"

മിക്ക ഇനങ്ങള്‍ക്കും വര്‍ഷത്തിലാണ് സകാത്ത് നല്‍കേണ്ടത്. അത് റമദാന്‍ മാസത്തിലാകണമെന്നു നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ ശരീരത്തോടൊപ്പം മനസ്സും നിര്‍മ്മലമാകുന്ന പുണ്യദിനങ്ങള്‍ സമ്പത്തിന്‍റെ വാര്‍ഷിക ശുദ്ധീകരണത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത് കൂടുതല്‍ പ്രതിഫലം കരസ്ഥമാക്കാന്‍ സഹായിച്ചേക്കും. പക്ഷെ, റമദാനില്‍ ഒരു പ്രത്യേകദിനം മാത്രം സകാത്ത് വിതരണത്തിനു വേണ്ടി കാണുകയും പാവങ്ങളെ തെരുവിലിറക്കി തെണ്ടിക്കുകയും ചെയ്യുന്ന രീതിക്ക് മതവുമായി യാതൊരു ബന്ധവുമില്ല. സകാത്ത് കൃത്യമായ ഒരു ആരാധനയാണ്. സമ്പന്നന്‍റെ പടിവാതിലില്‍ കൈനീട്ടി നില്‍കുന്ന സാധുവിന്‍റെ കരങ്ങളിലേക്ക് ഔദാര്യമായി എറിഞ്ഞു കൊടുക്കുന്ന വെറും നാണയത്തുട്ടുകളോ ധാന്യമണികളോ അല്ല. സമൂഹത്തിന്റെ സുസ്ഥിതിക്കു മതം അനുശാസിച്ച മഹത്തായ ഒരു കര്‍മ്മത്തെ അതിന്റെ അനുയായികള്‍ തന്നെ ഭിക്ഷാടനത്തിന്റെ വാര്‍ഷിക ദിനമാക്കി മാറ്റുന്നത് എത്ര ഖേദകരമാണ്!

സംഘടിതമായി അത് നിര്‍വ്വഹിക്കാന്‍ സാധിച്ചാല്‍ അതാകും ഏറെ ഉത്തമം. അതിനു കഴിയാത്തവര്‍ നിശ്ശബ്ദമായി അത് അര്‍ഹിക്കുന്നവന്‍റെ കരങ്ങളിലെത്തിക്കുകയാണ് വേണ്ടത്.

കൃത്യമായ രൂപവും രീതിയുമുള്ള ഒരു ആരാധന തങ്ങളുടെ ഇഷ്ടപ്രകാരം അനുഷ്ടിക്കുവാന്‍ മതം അനുവദിക്കുന്നില്ല. സമ്പത്തിനോടുള്ള ആര്‍ത്തി മൂത്ത് ദുര്ന്യായങ്ങള്‍ നിരത്തി മുഖം രക്ഷിക്കാന്‍ നമുക്ക് സാധിച്ചെന്നു വരും. പക്ഷെ കണക്കു ബോധിപ്പിക്കേണ്ട ഒരു ദിനം കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇതില്‍ നിന്ന് കുതറി മാറാന്‍ കഴിയില്ല; ആത്മാവിനെ വഞ്ചിച്ചു കൊണ്ടല്ലാതെ!.

"നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുന്പായി നിങ്ങള്ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ അടുത്ത ഒരു അവധി വരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്. എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്".( വി. ഖുര്‍ആന്‍-62:10)

സകാത്ത് എന്ന പദത്തിന് വളര്‍ച്ച, വര്‍ദ്ധനവ്‌, വിശുദ്ധി എന്നൊക്കെയാണ് അര്‍ഥം. കൊടുക്കുന്നവനും വാങ്ങുന്നവനും അത് വളര്‍ച്ചക്കും വിശുദ്ധിക്കും സഹായകമായിരിക്കണം. 

 

23 comments:

  1. രണ്ടര ശതമാനമാണ് ഒട്ടു മിക്ക ഇനങ്ങളുടെയും സകാത്ത്. ഒരു ലക്ഷം കയ്യിലുണ്ടെങ്കില്‍ 2500 രൂപ മാത്രം. ഈ വിഹിതം കൊടുത്തു വീട്ടാത്തതിനാല്‍ സാധുവിന്‍റെ കണ്ണീരു കലര്‍ന്ന് നമ്മുടെ സമ്പാദ്യം മലിനമായിട്ടുണ്ടോ?

    ReplyDelete
  2. അങ്ങനെയല്ല മാഷേ!

    ഒരു ലക്ഷത്തിൽ 97500 ഉം നിങ്ങളെടുത്തോളൂ, ഒരു 2500 സാധുക്കൾക്ക് കൊടുത്തുകൂടേ..........!

    വിചിന്തനം നടത്താനുതകുന്ന ഈ പോസ്റ്റിനു നന്ദി...
    അല്ലാഹു അനുഗ്രഹിക്കട്ടെ....

    ReplyDelete
  3. @മലയാ‍ളി: Exactly!

    ReplyDelete
  4. സകാത്ത് കൊടുത്തു ആരുടെയും സമ്പത്ത് ഇല്ലാതായിട്ടില്ല. സകാത്ത് കെട്ടികിടക്കുന്ന ധനത്തിൽ വ്യവഹാരമുണ്ടാക്കുകയും സമൂഹിക പുരോഗതിക്ക് കാരണമാവുകയും ചെയ്യുമെങ്കിലും പ്രധാന ലക്ഷ്യം പാവപെട്ടവരുടെ കണ്ണീരൊപ്പുന്നതോടൊപ്പം സ്വന്തം സമ്പത്ത് ശുദ്ധീകരിക്കുകയുമാണ്. ആഡംബരത്തോടെ ജീവിക്കുന്നവർക്ക് കൊടുക്കാനുള്ളതല്ല സകാത്ത്. ഒരു നിശ്ചിത സംഖ്യ വരുമാനമുള്ള ഏതൊരാൾക്കും നിർബന്ധമാണ്. ഇന്ന് കേരളത്തിലെ ധനികരായ മുസ്ലിങ്ങൾ അവരുടെ സകാത്ത് വേണ്ടവിധം വിനിയോഗിക്കുന്നു എങ്കിൽ കേരളത്തിൽ ദരിദ്രരുണ്ടാവില്ല. അത് പോലെ തന്നെ ഏതൊരൂ സംസ്ഥാനത്തും. രാജ്യത്തും. ദരിദ്രരായവർക്ക് ലഭിക്കേണ്ട അവകാശം മനുഷ്യർ നൽകാതെ ഉപയോഗിക്കുന്നത് ഒരർത്ഥത്തിൽ അവരുടെ അവകാശം കട്ടെടുക്കുന്നതിന് തുല്ല്യമാണ്.

    ReplyDelete
  5. തന്‍റെ സ്വത്ത് തനിക്ക് വേണ്ടി മാത്രം വിനിയോഗിക്കാനുള്ളത് എന്ന് ചിന്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കട്ടെ.

    ReplyDelete
  6. റമധാന്‍ മാസത്തില്‍ നല്ലൊരു പോസ്റ്റ്
    തന്റെ പരിശുദ്ധ സമ്പാദ്യത്തില്‍ നിന്നും പരിശുദ്ധ വസ്തു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ-ഒരു കാരക്കയോളം ധനം ദാനം ചെയ്താല്‍ അല്ലാഹു അത് തന്റെ വലം കൈകൊണ്ട് സ്വീകരിക്കും.
    ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും നരകത്തെ കാത്തുസൂക്ഷിക്കുവീന്‍, അതും കൈവശമില്ലാത്തവന്‍ നല്ല ഒരു വാക്ക് പറഞ്ഞിട്ട് നരകത്തെ സൂക്ഷിക്കട്ടെ......

    ReplyDelete
  7. നാട്ടിലെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ സക്കാത് മാത്രം മതി നമ്മുടെ നാട് സ്വയം പര്യാപ്തത നേടാന്‍.
    അവസാനം കായംകുളം കൊച്ചുന്നിമാര്‍ പുനര്ജ്ജനിക്കുന്നത് നമുക്ക് കാണേണ്ടി വരും

    ReplyDelete
  8. എല്ലാവരും സക്കാത്ത് കൊടുത്തിരുന്നെങ്കില്‍ പാവപ്പെട്ട ദാരിദ്രായവര്‍ ഇന്ന് ഉണ്ടാകില്ലായിരുന്നു എന്തേ ..നല്ല പോസ്റ്റ്

    ReplyDelete
  9. എല്ലാവരും സക്കാത്ത് കൊടുത്തിരുന്നെങ്കില്‍! അത് എത്തേണ്ടിടത് എത്തിയിരുന്നെങ്കില്‍!!
    സംഘടിതവും വ്യവസ്ഥാപിതവുമായ രീതി തന്നെയാണ് കരണീയം. അല്ലെങ്കില്‍ എളുപ്പത്തില്‍ മുതലാളിമാര്‍ ദരിദ്രരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള വഴിയായി അത് മാറും. ഇന്ന് നാട്ടില്‍ നടപ്പുള്ള പോലെ.

    ReplyDelete
  10. സക്കാത്ത് കൊടുക്കാത്തവർക്ക് കൊടൂക്കാനും, പാവങ്ങൾക്ക് ഇതു ഭിക്ഷയല്ല തങ്ങളുടെ അവകാശമാണു എന്നു മനസ്സിലാക്കാനും ഒരു സഹായമാകട്ടെ ഈ പോസ്റ്റ് എന്നാഗ്രഹിക്കുന്നു,....
    ആശംസകൾ

    ReplyDelete
  11. ഓരോരുത്തരും ലോക്കറുകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണം മാത്രം മതി സമൂഹത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍
    പരിഹരിക്കാന്‍.ചത്തപണമാണ്(dead money) സ്വര്‍ണ്ണം. അത് productive ആയി ഉപയോഗപ്പെടുത്താനും മറ്റുള്ളവന്‍റെ വിഹിതം കൊടുത്ത് വീട്ടാനും സമൂഹം തയ്യാറായിരുന്നെങ്കില്‍...

    ReplyDelete
  12. എന്നും പ്രസക്തമായ പോസ്റ്റ്. പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ.....

    ReplyDelete
  13. കേരളത്തിലെ മുസ്ലിംങ്ങള്‍ സക്കാത്ത് കൃത്യമായി കൊടുത്താല്‍ തന്നെ ഇവിടെയുള്ള നിരാലംബരെ പടികയറ്റാം.നല്ല പോസ്റ്റ്.

    ReplyDelete
  14. janangal chinthikkunnilla
    enthu cheyyum!

    ReplyDelete
  15. കണ്ണ് തുറപ്പിക്കുന്ന ചിന്തകള്‍.
    പ്രയോഗ തലത്തില്‍ വരുത്താന്‍ പണക്കാര്‍ പ്രയാസപ്പെടുന്നതെന്തിനാണ്?
    മരിക്കുമ്പോള്‍ ഈ സ്വത്തുക്കളില്‍ നിന്ന് ആരും ഒന്നും കൊണ്ടു പോവുന്നില്ല.

    ReplyDelete
  16. നല്ല പോസ്റ്റ്‌. ആശംസകള്‍.

    ReplyDelete
  17. സമ്പത്ത് വല്ലാത്ത ഒരു കെണിയാണ്‌. അതിന്‍റെ യഥാ വിധിയുള്ള വിനിയോഗം വളരെ തുച്ഛം ആളുകള്‍ക്കേ സാധ്യമാകുന്നുള്ളൂ.
    ഉള്ളവന്‍ കൂടുതല്‍ ആര്‍ത്തി കാണിക്കും

    ReplyDelete
  18. മനോഹരമായ പോസ്റ്റ്. സകാത്ത് എന്ന വിഷയത്തിൽ സമൂഹത്തിൽ ഒരു അവബോധം ഇല്ല എന്നുള്ളതു സത്യം. നമസ്കാരത്തേക്കാൾ പ്രധാനപ്പെട്ടതാണു സകാത്ത് എന്ന വിഷയം പണ്ഡിതന്മാർ ജനങ്ങൾക്കിടയിൽ അവതരിപ്പിക്കുന്നില്ല അതു കൊണ്ടു തന്നെ അതിന്റെ പ്രാധാന്യം സാധാരണക്കാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നുമില്ല.. ജസാകല്ലാഹ്..

    ReplyDelete
  19. മിച്ചം വരുന്നതിന്റെ 2.5% മാത്രമേ നിര്‍ബന്ധമായ സക്കാത്ത് ആയിട്ട് കോടുക്കേണ്ടതൊള്ളൂ എന്ന് ഞാന്‍ മനസ്സിലാക്കുന്നു! അങ്ങനെ വരുമ്പോള്‍ വ്യത്യസ്ത ജീവിത ശൈലി പിന്തുടരുന്ന ഒരേ വരുമാനക്കാരായ 2 വ്യക്തികള്‍ കൊടുക്കുന്ന സക്കാത്തില്‍ വളരെ അന്തരം കാണാം!
    ഭയഭക്തിയോടെ ലളിത ജീവിത നയിക്കുന്ന ഒരാള്‍ക്ക് വാര്‍ഷിക വരുമാനം INR500,000. വളരെ ലളിതപൂര്‍ണ്ണമായ ജീവിതം നയിച്ചത് വഴി അയാളുടെ മിച്ചം INR200,000; അപ്പോ അയാള്‍ കോടുക്കേണ്ട 2.5% സക്കാത്ത്:INR5,000

    ഇനി ഇതെ വരുമാനക്കാരനായ വേറെ ഒരാള്‍ക്ക് ഭക്തിയുണ്ട്; ഭയമില്ല! അദ്ദേഹം ആര്‍ഭാടപൂര്‍ണ്ണമായ ജീവിതം നയിക്കുന്നു; സ്വകാര്യ ആഡംബര വാഹനം ഇടതടവില്ലാതെ ഉപയോകിക്കുക വഴി അദ്ദേഹത്തിന്റെ വരുമാനം കാറിന്റെ പെട്രോള്‍ ചെലവിനു തന്ന്നെ തികയുന്നില്ല! അവസാനം സ്വന്തം ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ലളിത ജീവിതം നയിക്കുന്നവനോട് കടം ചോദിക്കുന്നു! കടക്കാരനായത് കൊണ്ട് അയാള്‍ ഒരു പക്ഷെ സകാത്തിന് അര്‍ഹനവാം!!

    ReplyDelete
  20. @Nasar Mahin
    ജീവിത്തില്‍ അത്യാവശ്യങ്ങള്‍ ആവശ്യങ്ങള്‍ അനാവശ്യങ്ങള്‍ എന്നിവയുണ്ട്. അടിസ്ഥാന ചിലവുകള്‍ കഴിച്ചു മിച്ചം വരുന്നതാണ് സക്കാതിനായി പരിഗണിക്കേണ്ടത്. ഓരോരുത്തരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കും. അത് നമ്മുടെ മനസ്സ് പറഞ്ഞു തരും.

    ReplyDelete
  21. "സത്യത്തില്‍ ഭൂമുഖത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഉപയോകിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. ഉള്ളവന്‍ ദുര്‍വ്യയം ചെയ്യുകയും ഇല്ലാത്തവന് നല്‍കേണ്ടത്‌ തടയപ്പെടുകയും ചെയ്യുമ്പോള്‍ സമ്പന്നന്‍ ഉയരുകയും ദരിദ്രന്‍ കൂടുതല്‍ തളരുകയും ചെയ്യുന്നു. . മനുഷ്യന്റെ ദുരയും പൂഴ്ത്തിവെപ്പും ദുര്മോഹങ്ങളും ഇതിനു ആക്കം കൂട്ടുന്നുണ്ട്"......Good one

    ReplyDelete