Sunday, September 22, 2013

കൊലപാതകങ്ങളുടെ മന:ശാസ്ത്രം?

ർക്കാർ ജോലി ലഭിക്കുന്നതിന് വേണ്ടി ഗവണ്‍മെന്റ് സർവീസിലുള്ള അച്ഛനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുന്ന മകൻ ഒരു സിനിമാ കഥാപാത്രം മാത്രമായിരുന്നെങ്കിൽ ഇന്ന് അതും യാഥാർത്യമായി പുലരുന്നുണ്ട്. ബീഹാറിലെ മുങ്കര്‍ ജില്ലയിൽ നിന്ന്  ഈ വർഷം  ജൂലായ് 18 നാണ് സമാന സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. റെയില്‍വേയിൽ  ജോലി കിട്ടുന്നതിനു വേണ്ടി സ്വന്തം അച്ഛനെ മകന്‍ വാടകക്കൊലയാളിയെ വിട്ട് കൊലപ്പെടുത്തുകയായിരുന്നു. ജമല്‍പുര്‍ റെയില്‍വേ വര്‍ക്ക് ഷോപ്പിലെ സീനിയര്‍ ടെക്‌നീഷ്യന്‍ ആയിരുന്ന ഉപേന്ദ്ര മണ്ഡല്‍ ആണ്  കൊല്ലപ്പെട്ടത്. ഗര്‍ഹി വില്ലേജിലെ താമസക്കാരനായ അനില്‍ കുമാര്‍ എന്ന വാടക്കൊലയാളിയാണ് ഉപേന്ദ്ര മണ്ഡലിന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഉപേന്ദ്ര മണ്ഡലിന്റെ മകന്‍ സദാനന്ദ് മണ്ഡലാണ് കൊലപാതകത്തിന് പിന്നിലെന്ന്‌ തെളിഞ്ഞത്. റെയില്‍വേ ഉദ്യോഗസ്ഥാനായ പിതാവ് സര്‍വ്വീസിലിരിക്കെ മരിച്ചാല്‍ തനിക്ക് ആ ജോലികിട്ടുമെന്ന കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണ്  അച്ഛനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് മൂത്ത മകനായ സദാനന്ദ് മണ്ഡല്‍ പോലീസിനോട് സമ്മതിച്ചിരുന്നു. മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ നല്‍കാത്തതിനാണ് ഉത്തർപ്രദേശിലെ  ബാല്ല്യ ജില്ലയിലെ ഖൈറ നിഫ്കി ഗ്രാമത്തില്‍ കഴിഞ്ഞ ജൂലൈ മാസത്തിൽ  ശിവാനന്ദ് ഗിരി എന്ന അറുപത്തിരണ്ടുകാരൻ  മകന്റെ കൈകളാൽ കൊല്ലപ്പെട്ടത്.  ഉത്തരേന്ത്യൻ ഉൾനാടൻ ഗ്രാമങ്ങളിൽ മാത്രം കേട്ടിരുന്ന ഇത്തരം സംഭവങ്ങൾ ഇപ്പോൾ കേരളത്തിലും വ്യാപകമായിട്ടുണ്ട്. 

കഴിഞ്ഞ മാസം മണിമലയ്ക്കു സമീപം പഴയിടത്ത്  കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ട ദമ്പതികളായ  ഭാസ്കരന്‍ നായരുടെയും തങ്കമ്മയുടെയും അടുത്ത ബന്ധുവായ അരുണ്‍ ശശിയാണ് പിന്നീട് പ്രതിയായി  പിടിയിലായത്. സഹോദരനും സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത  പരിയാരത്തെ നളന്ദയില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതിയെ സ്വന്തം മകന്‍ രഞ്ജിത്  വിഷം നല്‍കി കൊന്ന് കുഴിച്ചുമൂടിയത്  2011 ഒക്ടോബര്‍ ഒമ്പതിനാണ്.  രഞ്ജിത്തും രഞ്ജിത്തിന്‍റെ സഹോദരിയും തമ്മിലുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മാലതിയ്ക്ക് രഞ്ജിത് ബലമായി വിഷം നല്‍കുകയായിരുന്നു. അമ്മ വിഷം കഴിച്ചു മരിച്ചു എന്നും ആരും അറിയാതെ ജഡം മറവു ചെയ്യാമെന്നും പിതാവ് മാധവന്‍ നമ്പ്യാരോട് രഞ്ജിത്തും സഹോദരിയും പറഞ്ഞെങ്കിലും ബന്ധുക്കളെ ഈ വിവരം അറിയിക്കണമെന്ന് മാധവന്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത സഹോദരങ്ങള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ശേഷം ആദിവാസി യുവാക്കളെ കൊണ്ട് കമ്പോസ്റ്റ്  കുഴി ഉണ്ടാക്കി  മാതാവിന്‍റെ ജഡം ഈ കുഴിയില്‍മറവു ചെയ്യുകയായിരുന്നു. അമ്മ എറണാകുളത്ത് ചികിത്സയ്ക്കായി പോയിരിക്കുകയാണെന്ന് അയല്‍വാസികളെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ അയല്‍ക്കാരനായ പ്രതാപചന്ദ്രന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തോടെ  കൊലപാതക രഹസ്യം പുറത്താവുകയാണുണ്ടായത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2012 ല്‍ രാജ്യത്ത് മൊത്തം നടന്ന കൊലപാതകങ്ങള്‍ 34,434 ആണ്. ഇതില്‍ കൊലപാതക കാരണം കണ്ടു പിടിക്കപ്പെട്ടിട്ടുള്ളത് 13,448 എണ്ണത്തില്‍ മാത്രമാണ്. ഇതില്‍ 3,877 കൊലപാതകങ്ങളും വ്യക്തി താല്പര്യങ്ങളുടെ പുറത്ത് നടന്നിട്ടുള്ളതാണ്. 3,169 കൊലപാതകങ്ങള്‍ക്ക് കാരണം സ്വത്ത് തര്‍ക്കമായിരുന്നു. 2,549 കൊലപാതകങ്ങള്‍ നടന്നത് പ്രണയത്തിന്റേയും സെക്‌സിന്റേയും പേരിലാണ്.  വ്യക്തി താല്പര്യങ്ങൾക്കും വൈരാഗ്യത്തിനും വസ്തു തര്‍ക്കത്തിനും തൊട്ടു താഴെ കൊലപാതക കാരണങ്ങളില്‍ പ്രണയം വില്ലനായി വരുന്നുണ്ട്. സാമ്പത്തിക ദുരയും വഴിവിട്ട താല്പര്യങ്ങളും ദുര്മോഹവുമാണ് അടിസ്ഥാനപരമായി ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാനുള്ളത്. ഏറ്റവും ഉയര്‍ന്ന ക്രൈം റേറ്റ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ നമ്മുടെ സംസ്ഥാനം മുൻപന്തിയിലുണ്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2012 ലെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാരം ആദ്യ സ്ഥാനങ്ങളുടെ ക്രമത്തിൽ   കേരളം  (455.8), മധ്യപ്രദേശ് (298.8), തമിഴ്നാട് (294.8) എന്നിങ്ങനെയാണ് ക്രൈം റേറ്റ്.    

ഏവരും വാഹനാപകടം ആണെന്ന് ആദ്യം കരുതിയ ദുരന്തമാണ്  കഴിഞ്ഞ നോമ്പു കാലത്ത് അരീക്കോട്‌ ആലുക്കലില്‍ സ്‌കൂട്ടര്‍ വെളളക്കെട്ടിലേക്ക്‌ മറിഞ്ഞ്‌ ഉമ്മയും രണ്ടു മക്കളും മരിച്ച സംഭവം. പോലീസിന്റെ അന്വേഷണത്തില്‍ ഇത് ആസൂത്രിത കൊലയെന്ന് ഉടൻ തെളിഞ്ഞു. മറ്റൊരു വിവാഹം കഴിക്കാനും ഭാവിയിൽ മക്കൾ ബാധ്യത അകാതിരിക്കാനുമാണ് കുടുംബ നാഥൻ  ഈ  ആസൂത്രിത കൂട്ടക്കൊല നടത്തിയത്. ഭാര്യയുടെയും മക്കളുടെയും പേരിൽ ഇന്ഷുറന്സ് പോളിസികൾ വരെ കൊലപാതകി മുഹമ്മദ്‌ ഷരീഫ് തയ്യാറാക്കി വെച്ചിരുന്നു. ഏഴും അഞ്ചും വയസുള്ള മക്കളുടെ മുന്നിലിട്ട് ഭാര്യയെ മർദ്ദിച്ചവശയാക്കിയശേഷം മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തി കക്കൂസ് ടാങ്കിൽ മൂടിയ കേസിൽ നെടുമങ്ങാട്ടുള്ള വേട്ടമ്പള്ളി തവലോത്തു കോളനിയിലെ ഓട്ടോ ഡ്രൈവർ ആന്റണിയെ പൊലീസ് അറസ്​റ്റു ചെയ്​ത വാർത്ത നാം മറന്നിട്ടില്ല. ഇതിൽ മദ്യമായിരുന്നു വില്ലൻ!. ഇത്തരം അനവധി സംഭവങ്ങൾക്കു പുറമെയാണ് രാഷ്ട്രീയ ഗോഥയിൽ  അരങ്ങേറുന്ന ക്രൂരമായ കൊലകൾ. 

നാട്ടിലും വിദേശത്തും ഒരു പോലെ ഞെട്ടലുണ്ടാക്കിയ കൊലപാതകമാണ് ഈ മാസം ഷാര്‍ജയിൽ  അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ അബൂബക്കര്‍ കുത്തേറ്റുമരിച്ച സംഭവം. പിടിയിയിലായത് അതേ സ്ഥാപനത്തിൽ  ജോലി ചെയ്യുന്ന കണ്ണൂര്‍ കൊളച്ചേരി സ്വദേശി  അബ്ദുല്‍ബാസിത് എന്ന ഇരുപത്തിമൂന്നുകാരനാണെന്നത് വലിയ ഞെട്ടലോടു കൂടിയാണ് പുറം ലോകം ശ്രവിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന ബാസിത്തിന്റെ പിതാവ് മൊയ്തീന്‍കുഞ്ഞിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊല്ലപ്പെട്ട അബൂബക്കര്‍ തന്നെയാണ് വിസ നല്‍കി ബാസിത്തിന്  സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി നല്‍കിയത്. മാസങ്ങൾക്കുള്ളിൽ തന്നെ ബാസിതിന്  സഹോദരിയുടെ കല്യാണത്തിന് പത്തുദിവസം നാട്ടില്‍ പോകാനായി ലീവ് നല്‍കുകയും കല്യാണ ആവശ്യത്തിനായി സാമ്പത്തികസഹായം നല്‍കുകയും ഇനിയും വേണ്ടത് ചെയ്യാമെന്ന് അബൂബക്കർ പറയുകയും ചെയ്തിരുന്നു. ഒരു സാധാരണ മലയാളി യുവാവിന് എങ്ങിനെ ഇത്ര ക്രൂരനാകാൻ കഴിഞ്ഞു എന്ന ചോദ്യം അവശേഷിക്കുന്നു.  മനുഷ്യ ബന്ധങ്ങളെയും പരസ്പര വിശ്വാസത്തെയും കാറ്റിൽ പറത്തുന്ന ഇത്തരം സംഭവങ്ങൾ നാട്ടിലും പുറത്തും വ്യാപകമാകുന്നു എന്നതാണ് സമകാല ചിത്രം. ഇത് കേരളീയ കുടുംബങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്നുണ്ട്.

മദ്യ ലഹരിയിലോ നൈമിഷിക വികാരങ്ങളുടെ വേലിയേറ്റത്തിലോ നടക്കുന്ന കൊലപാതകങ്ങളെക്കാൾ കൂടുതൽ ആസൂത്രിത കൊലപാതകങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അതിൽ ഭൂരിഭാഗവും സാമ്പത്തിക ലാഭങ്ങൾ ലാക്കാകി ഉള്ളവയാണെന്നും  കാണാൻ കഴിയും. പെട്ടെന്ന് പണക്കാരാവുകയെന്ന ദുർമോഹം സാർഥകമാക്കാനോ ഭൌതിക സുഖങ്ങളിൽ ആറാടുന്നതിനോ വേണ്ട പണത്തിനായി  കൂടപ്പിറപ്പിന്റെ നെഞ്ചിൽ വരെ കഠാരയിറക്കാൻ മടിക്കാത്ത സമൂഹമാണോ നാംആധുനിക ആഡംബര ജീവിതത്തിലും മാധ്യമങ്ങൾ നിറം തേച്ച് വിളമ്പുന്ന മോഹിപ്പിക്കുന്ന പരസ്യങ്ങളിലും അഭിരമിച്ച് സ്വപ്‌നങ്ങൾ മെനയുന്ന തരം താണ സംസ്കാരത്തിലേക്ക് നാം മൂക്കുകുത്തി വീണു എന്നിടത്താണ് പ്രശ്നത്തിന്റെ അടിവേരുള്ളത്. തൊലിപ്പുറത്തും അവയവങ്ങളിലും വരുന്ന രോഗങ്ങൾ നിർണ്ണയിക്കാനും ചികിത്സിക്കാനും എളുപ്പമാണ്. മനസ്സിനെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തലും ചികിൽസിക്കലും അത്ര എളുപ്പമല്ല.  പുറമെ സുന്ദരന്മാരും കുലീനരുമായി തോന്നിക്കുന്ന പലരും മനസ്സിൽ മാരക രോഗങ്ങൾ പേറി നടക്കുന്നവരാണെന്ന സത്യം തിരിച്ചറിയാനും ചികിത്സിക്കാനും സമൂഹം തയ്യാറാവണം. ഭരണ കൂടത്തിനും നിയമ പാലകർക്കും  പൊതു രംഗത്തും മത രംഗത്തുമുള്ള സംഘടനകൾക്കും സന്നദ്ധ കൂട്ടായ്മകൾക്കും കുടുംബങ്ങൾക്കും ഇതിൽ കൃത്യമായ റോളുണ്ട്. 

ഒരാളുടെ ദുർമോഹങ്ങൾക്ക് കനത്ത വില കൊടുക്കേണ്ടി വരുന്നത് ഒന്നോ അതിലധികമോ കുടുംബങ്ങളോ ഒരു ഗ്രാമം മുഴുവനോ ആയിരിക്കും. അവരുടെ ജീവിതം ആകെ അടിമേൽ മറിയുന്നു. ആ നഷ്ടവും വിങ്ങലും തലമുറകളോളം നീളുന്നു. കൊലപാതകിയുടെ  ഇഹലോക ജീവിതവും മരണാനന്തര ജീവിതവും  ഇരുളടയുന്നു. ഇരുമ്പഴിക്കുള്ളിൽ കൈവിരൽ കടിച്ചു കാലം കഴിക്കാനോ വധ ശിക്ഷക്കു കീഴ്പെടാനോ  അയാൾ വിധിക്കപ്പെടുന്നു. ഇക്കാലത്ത് നടക്കുന്ന കൊലപാതകങ്ങളിൽ അപൂർവ്വം എണ്ണങ്ങൾ ഒഴിച്ചു നിർത്തിയാൽ പ്രതികൾ കൃത്യമായി പിടിക്കപ്പെടുന്നുണ്ട് എന്ന ചിന്ത പോലും കുറ്റം ചെയ്യാൻ മുതിരുന്നവരെ അലട്ടുന്നില്ല എന്നത് ഏറെ കൗതുകരമാണ്.  കാൽ പന്തുകളിയിലെ തർക്കം മൂത്താണ് മലപ്പുറം ജില്ലയിലെ കുനിയിൽ പ്രദേശത്ത് ഒരു പാവം ചെറുപ്പക്കാരനെ കുത്തി വീഴ്ത്തിയത്.   ജാമ്യത്തിലിറങ്ങിയ കൊലപാതകികൾ പിന്നീട് സമാന രീതിയിൽ വധിക്കപ്പെട്ടു. കൊലപാതക പരമ്പരയിൽ ഒരു ഗ്രാമം മുഴുവൻ വിറങ്ങലിച്ചു പോയ  മഹാ ദുരന്തം! ആരെന്തു നേടിനീറുന്ന കുറേ മനസ്സുകളിൽ  കരിയാത്ത കുറെ മുറിപ്പാടുകളല്ലാതെ!

"മറ്റൊരാളെ കൊന്നതിനു പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു". (ഖുർആൻ-5:32)  
(Published @ Varthamanam Daily- 22.09.13)

27 comments:

  1. തൊലിപ്പുറത്തും അവയവങ്ങളിലും വരുന്ന രോഗങ്ങൾ നിർണ്ണയിക്കാനും ചികിത്സിക്കാനും എളുപ്പമാണ്. മനസ്സിനെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തലും ചികിൽസിക്കലും അത്ര എളുപ്പമല്ല. പുറമെ സുന്ദരന്മാരും കുലീനരുമായി തോന്നിക്കുന്ന പലരും മനസ്സിൽ മാരക രോഗങ്ങൾ പേറി നടക്കുന്നവരാണെന്ന സത്യം തിരിച്ചറിയാനും ചികിത്സിക്കാനും സമൂഹം തയ്യാറാവണം.

    ReplyDelete
  2. വളരെ ശരിയാണ്,,,,പല ക്രൂരതകളും അക്രമങ്ങളും നമുക്ക് മുന്നില് എത്തുമ്പോൾ മാത്രമാണ് നാം അറിയുന്നത്,,അതിനും എത്രയോ മുൻപ് മനുഷ്യ മനസ്സുകൾ ക്രൂരതയുടെ മുഖം മൂടി അണിയുന്നു,,,അവരുടെ മനസ്സുകളിൽ പല രീതിയിൽ അത് നടത്തി നോക്കിയിട്ടുണ്ടായിരിക്കും ,,

    ReplyDelete
  3. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ അബൂബക്കര്‍ സാഹിബിന്റെ കൊലയാളിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ വല്ലാത്ത രോഷം തോന്നി . മീശ വെട്ടുകയും താടി വളര്‍ത്തുകയും ചെയ്ത ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹം കൊല എന്ന പാതകം മാത്രമല്ല , മറിച്ച് ഇസ്ലാമിക ചിഹ്ന്നങ്ങളെ പോലും കൊല നടത്തിയില്ലേ എന്ന് തോന്നിപ്പോയി .ബഹു : മനാഫ് മാസ്റ്റര്‍ ഈ ബ്ലോഗിലൂടെ നമ്മെ ചിന്ത്പ്പിക്കുന്നത് ഒരു കൊലയാളി എങ്ങനെ നമ്മുടെ സമൂഹത്തില്‍ രൂപപ്പെടുന്നു ? എന്നാണ് . അത് ആഡംബര ജീവിതമോ , മദ്യപാനമോ മറ്റോ ഒക്കെ ആയിരിക്കാം ..അത്തരം കാരണങ്ങള്‍ക്ക് കൂടി ചികിത്സ വേണം എന്ന മര്‍മ്മ പ്രധാന കാര്യമാണ് സമൂഹ നേതൃത്വം ശ്രദ്ധിക്കേണ്ടത് .

    ReplyDelete
  4. ഒരാളുടെ ദുർമോഹങ്ങൾക്ക് കനത്ത വില കൊടുക്കേണ്ടി വരുന്നത് ഒന്നോ അതിലധികമോ കുടുംബങ്ങളോ ഒരു ഗ്രാമം മുഴുവനോ ആയിരിക്കും. അവരുടെ ജീവിതം ആകെ അടിമേൽ മറിയുന്നു. ആ നഷ്ടവും വിങ്ങലും തലമുറകളോളം നീളുന്നു. കൊലപാതകിയുടെ ഇഹലോക ജീവിതവും മരണാനന്തര ജീവിതവും ഇരുളടയുന്നു. ഇരുമ്പഴിക്കുള്ളിൽ കൈവിരൽ കടിച്ചു കാലം കഴിക്കാനോ വധ ശിക്ഷക്കു കീഴ്പെടാനോ അയാൾ വിധിക്കപ്പെടുന്നു. ഇക്കാലത്ത് നടക്കുന്ന കൊലപാതകങ്ങളിൽ അപൂർവ്വം എണ്ണങ്ങൾ ഒഴിച്ചു നിർത്തിയാൽ പ്രതികൾ കൃത്യമായി പിടിക്കപ്പെടുന്നുണ്ട് എന്ന ചിന്ത പോലും കുറ്റം ചെയ്യാൻ മുതിരുന്നവരെ അലട്ടുന്നില്ല എന്നത് ഏറെ കൗതുകരമാണ് .
    നിരീക്ഷണങ്ങള്‍ തികച്ചും ശരിയാണ് . കാരണങ്ങളന്വേഷിക്കാതെയുള്ള പരിഹാരം തേടലാണല്ലോ നാം എപ്പോഴും ചെയ്യാറുള്ളത്.

    ReplyDelete
    Replies
    1. "കാരണങ്ങളന്വേഷിക്കാതെയുള്ള പരിഹാരം തേടലാണല്ലോ നാം എപ്പോഴും ചെയ്യാറുള്ളത്".

      Delete
  5. എല്ലാം അസൂയയുടെ ഫലം. തന്നെക്കാള്‍ മറ്റവന്‍ സാമ്പത്തികമായോ മറ്റോ ഉയരുന്നത് സഹിക്കാന്‍ കഴിയാത്ത ഒരു തരം മാനസിക രോഗം. "അസൂയയെ നിങ്ങള്‍ സൂക്ഷിക്കുക. അത് നിങ്ങളുടെ നന്മകള്‍ നഷ്ടപ്പെടുത്തും, തീ വിറകിനെ തിന്നു തീര്‍ക്കുന്നത് പോലെ" എന്ന നബിവചനം പുലരുകയാണ് ഇവിടങ്ങളിലെല്ലാം. പരലോക ബോധം ഇത്തരക്കാര്‍ക്ക് ഉണ്ടാകില്ല. അല്ലാഹു നിങ്ങളുടെ രൂപ ഭാവങ്ങളിലേക്ക് അല്ല നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും, നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലെക്കും ആണെന്ന നബിവചനം ആ കൊലയാളി കേള്‍ക്കാതിരിക്കാന്‍ സാധ്യതയില്ല. താടിയെല്ലാം നീണ്ടവര്‍ തന്നെയല്ലേ ഇന്ന് നമ്മുടെ നാട്ടിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതില്‍ നിന്ന് കിട്ടിയ ഊര്ജമായിരിക്കും ഇങ്ങിനെ ഒരു കൃത്യം ചെയ്യാന്‍ അയാളെ പ്രേരിപ്പിചിരിക്കുക. പടച്ചവന്‍ പിശാചിന്റെ പ്രവര്‍ത്തനങ്ങളെ തൊട്ടു നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ - ആമീന്‍.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. വളരെ ഗഹനമായ പഠനം.
    ആശംസകൾ

    ReplyDelete
  8. നല്ല ലേഖനം മനാഫ് ഭായ് .
    കൂടുതൽ എന്ത് പറയാൻ .
    നല്ലത് മാത്രം തോന്നണേ എന്ന് പ്രാർത്ഥിക്കാം . എല്ലാവർക്കും വേണ്ടി

    ReplyDelete
    Replies
    1. ചെറുവാടി,
      നല്ലത് മാത്രം തോന്നണേ എന്ന് പ്രാർത്ഥിക്കാം...

      Delete
  9. ചാനലുകളുടേയും, സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളുടേയും അതിപ്രസരണവും കുറ്റക്യത്യങൾ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷയുടേ കാഠിന്യക്കുറവും, കാഠിന്യക്കുറവുള്ളതാണെങ്കിലും നൽകാനെടൂക്കുന്ന കാലതാമസവും, ഒരു വായടി വക്കീലുണ്ടെങ്കിൽ കുറച്ച് പണം വാരിയെറിഞ്ഞാൽ സുന്ദരമായി ഊരിപ്പോരാമെന്ന ആത്മവിശ്വാസവുമൊക്കെയാണീ ഒരുപരിധിവരേ വർദ്ധിച്ചു വരുന്ന കുറ്റക്യത്യങൾക്കും അക്രമസംഭവങൾക്കും ഹേതു. എന്തുണ്ട് പരിഹാരം???

    വർദ്ധിച്ചു വരുന്ന കുറ്റക്യത്യങൾക്കും അക്രമസംഭവങൾക്കും ശാശ്വത പരിഹാരം കാലഘട്ടം ആവശ്യപ്പെടുന്നുണ്ട് എന്നത് ക്യത്യമാണ്. ക്യത്യമായി വീക്ഷിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ഒരു ആദർശബോധമില്ലായ്മ നിഴലിച്ചു കാണാം. ക്യത്യമായി ദൈവബോധമുള്ളയാൾക്ക് ഇത്തരത്തിലൊരു ക്യത്യം ചെയ്യാൻ കഴിയുന്നു എങ്കിൽ 100% നമുക്കുറപ്പിച്ച് പറയാൻ കഴിയും അയാളിൽ വിശ്വാസത്തിന്റ് ലാഞ്ചനപോലുമില്ലാ എന്ന്, പിന്നേ കാണുന്ന ബാഹ്യാടയാളങൾ അയാളെ സംബന്ധിച്ചിടത്തോളം അത് വെറും കാപട്യത്തിന്റ് അടയാളം മാത്രം.....

    വിദ്യാഭ്യാസം കൊണ്ട് ശാക്തീകരിക്കപ്പെടുകയും മതം കൊണ്ട് സംസ്‌കരിക്കപ്പെടുകയും ചെയ്‌ത സമൂഹത്തിന്റെ തണലില്‍ വളര്‍ന്നു വരുന്ന തലമുറയും സംസ്‌കാര സമ്പന്നമാവും. ആണായാലും പെണ്ണായാലും തന്റെ മേലുള്ള മതനിര്‍ദ്ദേശങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാനുതകുന്ന ഭൌതിക വിദ്യഭ്യാസവും ഭൌതിക വിദ്യഭ്യാസത്തിന്റെ ശുദ്ധമായ രൂപം ലഭിക്കാന്‍ ആവശ്യമായ മതവിദ്യഭ്യാസവും അനിവാര്യമാണ്...

    ReplyDelete
  10. ഒന്നും പറയാനില്ല
    ഇക്കാലങ്ങളിലെ വാര്‍ത്തകളില്‍ മനം വിറങ്ങലിച്ചുനില്‍ക്കുന്നു

    ReplyDelete
  11. നമുക്കെന്തു പറ്റി , എവിടെയാണ് പിഴച്ചത് ?
    ആഴമേറിയ പഠനങ്ങളും വിശകലനങ്ങളും വര്‍ത്തമാനകാല സാഹചര്യം നമ്മോടാവശ്യപ്പെടുന്നുണ്ട് . ആവശ്യത്തിലേറെ വിദ്യാഭ്യാസം, പോരാത്തതിന് മത വിദ്യാഭ്യാസം ! എന്നിട്ടും പിതാവിന് മകളെ തിരിച്ചറിയുന്നില്ല. മക്കള്‍ക്ക്‌ മാതാവിനെ അറിയുന്നില്ല !
    ഒറ്റ തിരിഞ്ഞുള്ള പീഡനങ്ങളും രോദനങ്ങളും വാര്‍ത്തകളല്ലാതായി ! കൂട്ട ബലാല്‍സംഗങ്ങള്‍ക്കും കൂട്ട മാനഭംഗത്തിനും കൂട്ടക്കൊലകള്‍ക്കും മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും വാര്‍ത്താ മൂല്യം. ഇനി പതുക്കെ അതും സാര്‍വ്വത്രികമാകുമായിരിക്കും !!
    വരും തലമുറയ്ക്ക് ഒതിക്കൊടുക്കാന്‍ നമ്മള്‍ പഠിച്ചു വെച്ച ധാര്‍മ്മിക സംഹിതകളൊന്നും മതിയാകുകയില്ല ???

    ReplyDelete
    Replies
    1. "ഒറ്റ തിരിഞ്ഞുള്ള പീഡനങ്ങളും രോദനങ്ങളും വാര്‍ത്തകളല്ലാതായി ! കൂട്ട ബലാല്‍സംഗങ്ങള്‍ക്കും കൂട്ട മാനഭംഗത്തിനും കൂട്ടക്കൊലകള്‍ക്കും മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും വാര്‍ത്താ മൂല്യം. ഇനി പതുക്കെ അതും സാര്‍വ്വത്രികമാകുമായിരിക്കും !!"

      ശരിയാണ് മാഷേ

      Delete
  12. പേടിപ്പെടുത്തുന്ന കണക്കുകളും വാർത്തകളും .. നമ്മുടെ സാമൂഹ്യാവസ്ഥകളെക്കുറിച്ച് ക്രിയാത്മകമായ ഒരു മൂല്യനിർണയം നടത്തുവാൻ സമയമായി.

    ReplyDelete
    Replies
    1. സമയം അതിക്രമിച്ചു എന്നു വേണം കരുതാൻ :(

      Delete
  13. അക്രമങ്ങളും കൊലപാതകങ്ങളും സാര്‍വത്രികമാകുമ്പോള്‍ മനസ്സിന്റെ അമ്പരപ്പും നെടുവീര്‍പ്പും അന്യമാവുകയാണ്.ഇത് ദിനചര്യയായി ഉള്‍ക്കൊണ്ടി വരുന്നിടത്താണ് പുതിയ അക്രമങ്ങള്‍ക്ക് പ്രചോദനം രൂപപ്പെടുന്നത്.പഴുതുകളില്ലാത്ത കര്‍ക്കശമായ ശിക്ഷാ നടപടികള്‍ അനിവാര്യം.ലോകമനസ്സിന്റെ ഉള്ളില്‍ ഇനിയെങ്കിലും ഒരു അവബോധമുണ്ടാവട്ടെ...ആരെന്തു നേടി? നീറുന്ന കുറേ മനസ്സുകളിൽ കരിയാത്ത കുറെ മുറിപ്പാടുകളല്ലാതെ!...ലേഖകന്റെ ആധിയില്‍ പങ്കു ചേരുന്നു...

    ReplyDelete
  14. വർത്തമാനത്തിൽ വായിച്ചിരുന്നു.


    പണത്തോടുള്ള ആർത്തിയും അടക്കാനാകാത്ത അസൂയയും പ്രതിയുടെ കുടംബ സാഹചര്യവും എല്ലാം ഷാര്ജയിലെ കൊലപാതകത്തിലേക്ക് നയിച്ച ഘടകങ്ങളാണ് .

    ReplyDelete
  15. Manaf sir,
    This is very good article.
    please paste this in FB, so more people can read.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. കുപ്രസിദ്ധമായ ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതിഭാഗം അഭിഭാഷകൻ, പ്രതികൾക്ക് കാപിറ്റൽ പണിഷ്മെന്റ് വിധിച്ചതിന് ശേഷം നടത്തിയ ഒരു വെല്ലുവിളിയുണ്ട് - ഈ വിധിക്ക് ശേഷം മൂന്നുമാസത്തിനകം രാജ്യത്ത് ഒരു പീഡനവും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല എങ്കിൽ ഞാൻ ഈ വിധി അംഗീകരിക്കാം എന്ന്. പക്ഷെ, അതിനു ശേഷവും അനേകം പീഡനങ്ങളുടെ കഥകൾ വായിച്ചു നാം. വെറുമൊരു ശിക്ഷയുടെ കാഠിന്യംകൊണ്ട് ഇല്ലാതാക്കാൻ പറ്റുന്നതല്ല കുറ്റകൃത്യങ്ങൾ എന്നതിന്റെ അവസാനത്തെയല്ല; ഒടുവിലത്തെ ഉദാഹരണങ്ങളിൽ ഒന്നാണിത്.

    ആദർശബോധം കൊണ്ട് വിമലീകരിക്കപ്പെടുന്ന ഹൃദയത്തിന്റെ ഉടമയാകുമ്പോഴെ തെറ്റുകളെയും, കുറ്റകൃത്യങ്ങളെയും കൃത്യമായി മനസ്സിലാക്കുവാനും അവയിൽ നിന്ന് വിമുക്തി നേടുവാനും സാധിക്കൂ. "ദൈവം നിങ്ങളുടെ ആകാരഭംഗിയിലേക്കല്ല നോക്കുക; നിങ്ങളുടെ ഹൃദയത്തിലേക്കാണ്" എന്ന പ്രവാചക വചനത്തിന്റെ അർഥ വ്യാപ്തി ഏറെ സമകാലിക- സാർവകാലിക പ്രസക്തി ഉള്ളതാണ്. ഈ ലേഖനത്തിൽ സൂചിപ്പിക്കപ്പെട്ട അരീക്കോട് ആലുക്കൽ കൊലപാതകത്തിലെ പ്രതിക്ക് സമൂഹമധ്യത്തിൽ സദാചാര പ്രചാരകൻ എന്ന ഇമേജ് ഉണ്ടായിരുന്നു എന്നും, വേഷത്തിലും മുഖഭാവത്തിലും ഒരു ടിപ്പിക്കൽ മലയാളി വിശ്വാസിയുടെ രൂപം ഉണ്ടായിരുന്നു എന്നും ഓർക്കുക! ഷാർജയിലെ കൊലപാതകത്തിലെ പ്രതിയുടെ വിശ്വാസിരൂപം (വിശ്വരൂപം എന്തായാലും) ചർച്ചചെയ്യപ്പെട്ടതാണ്.

    തിന്മകൾ വിശദീകരിക്കപ്പെടുന്ന, നന്മയുടെ ഗുണവശങ്ങൾ അധ്യായനം ചെയ്യപ്പെടുന്ന ഇതൊക്കെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കപ്പെടുന്ന ഒരു സമൂഹ സൃഷ്ടിയിലൂടെയേ തിന്മകൾ വിപാടനം ചെയ്യുവാൻ സാധിക്കൂ. ദൈവികമായ ശിക്ഷണങ്ങളുടെ പരിശുദ്ധമായ പരിസ്ഥിതിയിൽ നിന്നും ഓക്സിജൻ സ്വീകരിക്കുന്ന ഒരു പരിത:സ്ഥിതിയിൽ, ഹൃദയം കൊണ്ട് നന്മ ഉള്കൊള്ളുവാൻ തയാറാകുന്ന ഒരു സാമൂഹ്യ ചുറ്റുപാടിൽ തെറ്റുകളുടെ സാധ്യത, കുറ്റങ്ങൾ സാമൂഹ്യ ബാധ്യതകളായി മാറുന്ന സാഹചര്യം എന്നിവ ഇല്ലാതാകും.

    ReplyDelete
  18. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത, ഞെട്ടലോടെയാണ് വായിച്ചു പോയത് . എവിടെക്കാണ്‌ നമ്മുടെ പോക്ക് ??

    ReplyDelete
  19. വളരെ ഗഹനമായ പഠനം.... പുറമെ സുന്ദരന്മാരും കുലീനരുമായി തോന്നിക്കുന്ന പലരും മനസ്സിൽ മാരക രോഗങ്ങൾ പേറി നടക്കുന്നവരാണെന്ന സത്യം തിരിച്ചറിയാനും ചികിത്സിക്കാനും സമൂഹം തയ്യാറാവണം.

    ReplyDelete