Saturday, February 25, 2012

നെടുവീര്‍പ്

നാല്‍ക്കവലയില്‍ പൊതുജനം വളഞ്ഞു വെച്ചു കൈകാര്യം ചെയ്യുന്ന ഒരുത്തനെക്കുറിച്ചുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.

ജനം കൂടി നില്‍ക്കുന്നു...ചിലര്‍ കയ്യേറ്റം ചെയ്യുന്നുണ്ട്‌! വേറെ ചിലര്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഒച്ചവെക്കുന്നു.  എന്തിനാണെന്ന് പോലുമറിയാതെ കൈകരുത്ത് കാണിക്കുന്നവരുമുണ്ട്‌!

എന്താ പ്രശ്നം?
"നാടു നീളെ നടന്നു പെണ്ണു കേട്ടുന്നവനാ..."

ഓഹോ
വേറെ ചാര്‍ജു വല്ലതും?
"ഉണ്ട്...സഞ്ചിയില്‍ ബോംബു നിര്‍മ്മാണം പഠിപ്പിക്കുന്ന രണ്ടു പുസ്തകങ്ങള്‍..."

പിന്നെ?
"ദിവ്യത്വം പറഞ്ഞ് ആയിരങ്ങളെ കബളിപ്പിച്ചിട്ടുമുണ്ടത്രെ..."
അതു ശരി!

"മാത്രമല്ല...അരയില്‍ നിന്ന് രക്തക്കറ പുരണ്ട ഒരു കത്തിയും പിടിച്ചെടുത്തിട്ടുണ്ട്"

ജനക്കൂട്ടത്തില്‍ നിന്നും അല്പം മാറി മുഖത്ത് സമ്മിശ്ര വികാരങ്ങള്‍
ചാലിച്ച തേജസ്സുറ്റ ഒരു മനുഷ്യന്‍! നാട്ടുകാരനാണെന്ന് തോന്നുന്നു ...
അയാളോടു കൂടി തിരക്കാമെന്നു വെച്ചു.

"ഈ പ്രതിയെ അറിയുമോ?"
ഉവ്വ്!

"എങ്ങിനെ?"
സ്ഥിരമായി എന്‍റെ വിലാസവും ശുഭവസ്ത്രങ്ങളും 'മുഖവും' മോഷ്ടിക്കാറുണ്ട്‌!!! ഇവന്‍ അതെല്ലാമുപയോഗിച്ച്  മറ്റുള്ളവരെ കബളിപ്പിച്ച് ജീവിക്കുകയും ചെയ്യുന്നു

"നിങ്ങളിത് ആരോടും പറയാറില്ലേ?"
ഉണ്ട്..പക്ഷെ എന്‍റെ ശബ്ദം പലരും കേള്‍ക്കാറില്ല...എല്ലാവരും ഇവനെ തുണക്കുന്നു...വേണ്ടത്ര അനുയായികളുമുണ്ട്. ആരെയും പണമെറിഞ്ഞു വീഴ്ത്തിയാണ് അവന്‍ കുതിക്കുന്നത്.
അതിനാല്‍ എന്‍റെ വാക്കുകള്‍ നേര്‍ത്ത് പോകാറാണ് പതിവ്...!

"താങ്കളാരാണ്?"
തെറ്റിദ്ദരിപ്പിക്കപ്പെട്ട...

"പേര്?"
മതം!!

ഓ...

"ഇതെല്ലാം കാണുമ്പോള്‍ അങ്ങ് എന്ത് പറയുന്നു?"
എന്തു പറയാന്‍...ഇവന്റെ അനുയായികള്‍ ഇതില്‍ വിദഗ്ദരാണ്. അവര്‍ ഈ നാടകം
തുടരും. കാലത്തെയും ലോകത്തെയും കൊഞ്ഞനം കുത്തി അവര്‍ വാഴും...എന്‍റെ വിലാസത്തില്‍!
ഇപ്പോഴെങ്കിലും നിങ്ങളവനെ തിരിച്ചറിഞ്ഞു പിടിച്ചല്ലോ.സന്തോഷ മുണ്ടെനിക്ക്.
നന്മയുടെയും തിരിച്ചറിവിന്റെയും തുരുത്തുകള്‍ ഇനിയും ബാക്കിയുണ്ട്‌.

ആര്‍പ്പുവിളികള്‍ക്കിടയില്‍ മതം ആശ്വാസത്തോടെ  നെടുവീര്‍പ്പിട്ടു.
പിന്നെ..., നേര്‍ത്ത പുഞ്ചിരിയോടെ ചമ്രം പടിഞ്ഞിരുന്നു!